കർളാടിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം; ഡിടിപിസി ഓഫീസിലേക്ക് സിപിഐഎം മാർച്ച് നടത്തി
കൽപ്പറ്റ: കർളാട് വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന് അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, സിപിഐഎം നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം വൈത്തിരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഡിടിപിസി ഓഫീസിലേക്ക് മാർച്ച് നടത്തി. കർളാട് ടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്യുന്ന 6 തൊഴിലാളികളെയാണ് മുന്നറിയിപ്പില്ലാതെ അകാരണമായി പിരിച്ചുവിട്ടതെന്നും പകരം കോൺഗ്രസുകാർ നിശ്ചയിച്ചവരെ ജോലിക്കെടുത്തുവെന്നും സിപിഐഎം ആരോപിച്ചു. കുടുംബശ്രീ സംസ്ഥാന മിഷൻ്റെ ഉത്തരവ് പ്രകാരമാണ് നിയമനമെന്നാണ് വാദം. എന്നാൽ തരിയോട് സിഡിഎസ് അപേക്ഷ ക്ഷണിച്ചിട്ടില്ല. മാനണ്ഡം പരിഗണിയ്ക്കാതെ ഇഷ്ടക്കാരുടെ അപേക്ഷ വാങ്ങി പട്ടികയുണ്ടാക്കി നിയമിക്കുകയായിരുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ സിപിഐഎം നേതാക്കൾക്കെതിരെ കള്ളക്കേസ് എടുത്തൂവെന്നും തൊഴിലാളികൾ തിരിച്ചെടുത്തില്ലെങ്കിൽ കർളാടിൽ പന്തൽകെട്ടി സമരം ആരംഭിക്കുമെന്നും സിപിഐഎം മുന്നറിയിപ്പ് നൽകി.
മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. കെ അനീഷ് കുമാർ അധ്യക്ഷനായി. ജോബിസൺ ജെയിംസ്, കെ എൻ ഗോപിനാഥൻ, സി എച്ച് മമ്മി, എം ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. സി യൂസഫ് സ്വാഗതവും എം ഡി ജോണി നന്ദിയും പറഞ്ഞു.
