ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പിൻ വേണ്ട; കർശന നിർദേശവുമായി എഫ്എസ്എസ്എഐ
ന്യൂഡൽഹി: ഭക്ഷണപ്പൊതികളിൽ സ്റ്റേപ്ലർ പോലുള്ള ലോഹ വസ്‌തുക്കൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സ്റ്റേപ്ലർ പിൻ അബദ്ധത്തിൽ വയറിൽ ചെന്നാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി.
സുരക്ഷിതമായ മറ്റു പാക്കിങ് രീതികൾ തെരഞ്ഞെടുക്കണമെന്നും എഫ്എസ്എസ്എഐ നിർദേശിച്ചു. ഈ ഉത്തരവ് റെസ്റ്റോറന്റ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഒരേപോലെ ബാധകമാണ്. ഹോട്ടലുകളിലോ മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലോ തുരുമ്പിച്ചതോ കേടുപാടുകൾ ഉള്ളതോ ആയ കത്തികൾ ഉപയോഗിക്കരുതെന്നാണ് മറ്റൊരു പ്രധാന നിർദേശം.
തുരുമ്പെടുത്ത കട്ടിങ് ഉപകരണങ്ങൾ ബാക്ടീരിയകൾ വളരാനും തുരുമ്പിന്റെ കണികകൾ ഭക്ഷണ പദാർത്ഥങ്ങളിൽ കലർന്ന് ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. കേടായ ഉപകരണങ്ങൾ ഉടൻ മാറ്റിസ്ഥാപിക്കുക, സാനിറ്റൈസേഷൻ ഉറപ്പുവരുത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
പ്രസ്തുത നിർദേശങ്ങൾ ലംഘിച്ചാൽ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പിഴ അടക്കമുള്ള ശിക്ഷകൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
നിലവിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്കും എഫ്എസ്എസ്എഐയുടെ പ്രാദേശിക ഓഫീസുകൾക്കും ഈ ഉത്തരവ് കൈമാറിയിട്ടുണ്ട്.
