ബോഡി ബിൽഡർമാരുടെ നിയമനം; ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കി ഉടൻ ഉത്തരവിറങ്ങും
തിരുവനന്തപുരം: ബോഡി ബിൽഡർ ഷിനു ചൊവ്വയുടെ കേരള പോലീസിലെ എസ്ഐ നിയമനം റദ്ദാക്കി ഉടൻ ഉത്തരവിറങ്ങും. നിയമനത്തിൽ ഡിജിപി റവാഡാ ചന്ദ്രശേഖർ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുടർനടപടിയിലേക്ക് കടക്കാനാണ് ആഭ്യന്തര വകുപ്പ് മന്ത്രി നൽകിയിരിക്കുന്ന നിർദേശം.
എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ഷിനുവിനെയും ചിത്തരേഷിനെയും എസ്ഐമാരായി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കിയത്. ശരീര സൗന്ദര്യ മത്സരത്തിലെ വിജയികളെ സ്പോർട്സ് ക്വാട്ടയിൽ നിയമിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് ഇരുവർക്കും നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഷിനുവിനെയും ചിത്തരേഷിനെയും പോലീസിൽ നിയമിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താല്പര്യമെന്നാണ് ആരോപണം.
ഇരുവർക്കും പൊലീസിൽ നിയമനം നൽകുന്നതിനെതിനെ മുൻ സംസ്ഥാന പൊലീസ് മേധാവി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് മറികടന്നാണ് സർക്കാർ നിർദേശപ്രകാരം നിലവിലെ ഡിജിപി റവാഡാ ചന്ദ്രശേഖർ നിയമനം നൽകിയത്.
