നഴ്സിങ് ജോലി ലൈംഗികവത്കരിക്കപ്പെട്ടെന്ന പരാമർശം: കങ്കണ റണൗട്ടിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി
നഴ്സുമാരുടെ വേഷത്തെക്കുറിച്ച് നടി കങ്കണാ റണൗട്ട് നടത്തിയ പരാമർശത്തിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി. യൂത്ത് കോൺഗ്രസ് നേതാവാണ് കത്തയച്ചത്. വിവാദമായെങ്കിലും പരാമർശം പിൻവലിക്കാൻ നടി തയ്യാറായില്ല. പ്രതിഷേധങ്ങൾക്കിടെ നടിയെ പിന്തുണച്ച് ബിജെപി നേതാക്കളും രംഗത്തെത്തി.
നഴ്സായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് കങ്കണ വിവാദപരാമർശം നടത്തിയത്. ഇന്ത്യയിലെ നഴ്സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള വേഷം മാറേണ്ടതുണ്ടെന്നുമാണ് നടി പറഞ്ഞത്. ഒരു എംപി എന്ന പദിവിയിലിരിക്കെ നടി നടത്തിയ പരാമർശം അതീവ ഗുരുതരമാണെന്നും കടുത്ത നടപടി വേണമെന്നുമാണ് ലോക്‌സഭാ സ്പീക്കർക്ക് കിട്ടിയ പരാതി. യൂത്ത് കോൺഗ്രസ് നേതാവും ഒരു നഴ്‌സിന്റെ മകനുമായ വിനീത് തോമസാണ് കത്ത് നൽകിയത്.
കങ്കണയുടെ പരാമർശത്തിനെതിരെ നഴ്സുമാരുടെ സംഘടനകൾ അടക്കം പ്രതിഷേധം രേഖപ്പെടുത്തി.
ഇന്നലെ രാത്രി ഛത്തീസ്‌ഗഡിൽ മാധ്യമങ്ങളെ കണ്ടപ്പോൾ അഭിപ്രായം നഴ്‌സുമാർ പറയട്ടെ എന്നായിരുന്നു കങ്കണയുടെ മറുപടി. അതേസമയം കങ്കണയുടെ പരാമർശത്തിന് ബിജെപി നേതാക്കൾ പിന്തുണ അറിയിച്ചു. നഴ്‌സുമാരുടെ വേഷം ഇന്ത്യൻ രീതിയിലേക്ക് മാറ്റണമെന്ന് ടിആർ ശ്രീനിവാസ് ആവശ്യപ്പെട്ടു.
