പ്രിയങ്കാഗാന്ധി എം.പിവയനാട്ടിലെമഹാത്മാഗാന്ധി മ്യൂസിയം സന്ദർശിച്ചു
കൽപ്പറ്റ: പുളിയാർമലയിലെ മഹാത്മാഗാന്ധി മ്യൂസിയം പ്രിയങ്കാഗാന്ധി എം.പി. സന്ദർശിച്ചു. ഗാന്ധിജി വയനാട് സന്ദർശിച്ച 1934 ജനുവരി 14-ന് വിശ്രമിച്ചിരുന്ന, കൽപ്പറ്റ അനന്തകൃഷ്ണപുരം ബോർഡിങ് ട്രസ്റ്റിനു കീഴിലുള്ള കെട്ടിടത്തിലാണ് ഈ മ്യൂസിയം പ്രവർത്തിക്കുന്നത്. മ്യൂസിയത്തിലെ അത്യപൂർവ ചിത്രങ്ങൾ കണ്ട പ്രിയങ്കാ ഗാന്ധി, ഫോൺ റിസീവറിലൂടെ മഹാത്മാഗാന്ധിയുടെ ശബ്ദവും ശ്രവിച്ചു. ഗാന്ധിജിയുടെ വയനാട് സന്ദർശനത്തെക്കുറിച്ചും മ്യൂസിയത്തിന്റെ സ്ഥാപനത്തെക്കുറിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞ അവർ, മ്യൂസിയം മികച്ച രീതിയിൽ പരിപാലിക്കുന്നതിലുള്ള നന്ദിയും സന്തോഷവും സന്ദർശക ഡയറിയിൽ രേഖപ്പെടുത്തി. 2008 ഏപ്രിൽ 18-ന് അന്നത്തെ രാജ്യസഭ എം.പി. നിർമല ദേശ് പാണ്ഡെയാണ് ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിന്റെ സഹകരണത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. അന്നത്തെ ട്രസ്റ്റ് പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ മുൻകൈയിലാണ് ഇത് സ്ഥാപിച്ചത്. ഗാന്ധിജിയുടെ ബാല്യം മുതൽ മരണം വരെയുള്ള സംഭവവികാസങ്ങൾ ചിത്രസഹിതം പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. സന്ദർശനവേളയിൽ മന്ത്രി എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഉഷാവിജയൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് എന്നിവരും പ്രിയങ്കാഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പുളിയാർമല അനന്തനാഥ സ്വാമി ജൈനക്ഷേത്രത്തിലും പ്രിയങ്കാഗാന്ധി സന്ദർശനം നടത്തി.
