കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി
കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ നിന്നും വണ്ടിക്കടവിലേക്കും അവിടെ നിന്നും കോഴിക്കോട്ടേക്കും സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കണമെന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ അനിവാര്യമാക്കുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളൊന്നും ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് പരാതി തീർപ്പാക്കിയത്. പരാതിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ആവശ്യമെങ്കിൽ പരാതി കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു. ബത്തേരി പൂമല സ്വദേശി എ. അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
കൊടുവള്ളി-സീതാമൌണ്ട്-പുൽപ്പള്ളി-ബത്തേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ് പരാതിക്കാർ. പെർമിറ്റോ ടൈം ഷെഡ്യൂളോ ഇല്ലാതെ കെ.എസ്.ആർ.റ്റി.സി. ആരംഭിച്ച ബസ് സർവ്വീസ് കാരണം തങ്ങൾക്ക് നഷ്ടമുണ്ടാകുന്നതായി പരാതിയിൽ പറയുന്നു. ഈ റൂട്ട് ദേശസാൽക്കരിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞു.
സുൽത്താൻ ബത്തേരി ഡി.റ്റി.ഒ. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കവളക്കാട്ട് ഗ്രാമീണ കമ്മറ്റി ചെയർമാൻ ഗതാഗത മന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.റ്റി.സി. സർവ്വീസ് ആരംഭിച്ചതെന്ന് പറയുന്നു. നാട്ടുകാരുടെ ആവശ്യം മനസിലാക്കി സാധ്യതാ പഠനം നടത്തിയാണ് സർവ്വീസ് ആരംഭിച്ചത്.
