42 കോടി ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു; നിർമാണം പൂർത്തിയാക്കി കായികതാരങ്ങൾക്ക് ഉടൻ തുറന്നുകൊടുക്കണം – യങ് ഡെമോക്രാറ്റ്സ്
കൽപ്പറ്റ : 42 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാതെ കിടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.
കായിക പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഉപയോഗിക്കേണ്ട കോടികൾ ചെലവഴിച്ച പൊതുസംവിധാനം നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ സാഹചര്യമാണുള്ളത്.
ഒരേസമയം 13 ഗെയിംസ് ഇനങ്ങളിൽ പരിശീലനം നടത്താൻ കഴിയുന്ന തരത്തിൽ ഒരുക്കിയിട്ടുള്ള സ്റ്റേഡിയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താതെ അടച്ചിട്ടിരിക്കുന്നത് ജില്ലയിലെ കായികതാരങ്ങളോടുള്ള കടുത്ത അവഗണനയാണ്. മേൽക്കൂരയിലെ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുകയും ബാക്കിയുള്ള ഫ്ലോറിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുകയും വേണം.
വൻതുക ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയം ഉപയോഗശൂന്യമായി കിടക്കുന്നത് പൊതുപണത്തിന്റെ ദുരുപയോഗത്തിന് തുല്യമാണ്.
അധികൃതർ സ്റ്റേഡിയത്തിനോടുള്ള അലംഭാവം വെടിയണമെന്നും
വയനാട്ടിലെ കായികതാരങ്ങൾക്ക് മികച്ച പരിശീലന സൗകര്യം ഒരുക്കുന്നതിനായി സ്റ്റേഡിയം അടിയന്തരമായി തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും
കമ്മിറ്റി കൂട്ടിച്ചേർത്തു.
