അടിയന്തരമായി പുതുക്കിപ്പണിയണം: മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി: ഇരുനൂറിലധികം വർഷമായി കേരള കർണാടക സംസ്ഥാനങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചുവരുന്ന ബാവലി പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്ന്
മർച്ചന്റ്സ് അസോസിയേഷൻ കേരളകർണാടക സർക്കാരുകളോട് ആവശ്യപ്പെട്ടു ടിപ്പു സുൽത്താൻ്റെ ഭരണകാലത്ത് നിർമ്മിച്ചതായി ചരിത്രരേഖകളിൽ പരാമർശിക്കുന്ന ബാവലി പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമാണ്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയിലാണ് ബാവലി പുഴയ്ക്ക് കുറുകെയുള്ള പാലം. കേരള കർണാടക സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിദിനം ആശ്രയിക്കുന്ന ഈ പാലം അടിയന്തരമായി പുതുക്കിപ്പണിതില്ലെങ്കിൽ ഗതാഗതം പൂർണമായി തടസ്സപ്പെടാനുള്ള സാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
മൈസൂർ മഹാരാജാക്കന്മാരുടെ കാലത്തും ടിപ്പു സുൽത്താന്റെ മലബാർ അധിനിവേശ കാലത്തും മലബാറുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനായി ഉപയോഗിച്ചിരുന്ന ഈ പാതയ്ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. പാലത്തിന് ശേഷമുള്ള റോഡും ഇരുനൂറിലധികം വർഷമായി ജനങ്ങൾ ഉപയോഗിച്ചുവരുന്നതാണ്. ബാവലി പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിച്ച് ഗതാഗത സ്തംഭനം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിലൂടെ പ്രതിദിനം 26 ടണ്ണും അതിലധികവും ഭാരമുള്ള നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇത്തരം ഭാരവാഹനങ്ങളുടെ ഗതാഗതം ഈ റൂട്ടിൽ അടിയന്തരമായി നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി സെപ്റ്റംബർ ആദ്യവാരം സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തി ബാവലിയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. എം.വി. സുരേന്ദ്രൻ, പി.വി. മഹേഷ്, എൻ.പി. ഷിബി, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്ത്, കെ.എക്സ്. ജോർജ്, ജോൺസൺ ജോൺ, എം.കെ. ശിഹാബുദ്ദീൻ, ഇ.എ. നാസിർ, കെ. ഷാനസ്, എം. ബഷീർ എന്നിവർ പ്രസംഗിച്ചു
