മരണം സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയായി മാറുന്നു; സ്വകാര്യത ലംഘിച്ചാലുള്ള തടവും പിഴയും ഓർമിപ്പിച്ച് കേരള പൊലീസ്
തിരുവനന്തപുരം: സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മനുഷ്യൻ്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കേരള പൊലീസ്. മനുഷ്യൻ്റെ ദുഖവും മരണവും സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നുവെന്ന് കേരള പൊലീസ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പൊലീസിന്റെ പ്രതികരണം.
‘മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്’ എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ വേണമെന്നും കേരള പൊലീസ് പ്രതികരിച്ചു.
ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000-Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും കേരള പൊലീസ് ഓർമിപ്പിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ മകനും നടനുമായ ചന്തു ഓൺലൈൻ മാധ്യമങ്ങളോട് പ്രകോപിതനായ സംഭവം വലിയ ചർച്ചയായിരുന്നു. തിരക്കിനിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഓൺലൈൻ മാധ്യമങ്ങളോട് ദേഷ്യപ്പെടുകയും മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്ത ചന്തുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
മനുഷ്യന്റെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ എത്തിനോക്കുന്ന മാധ്യമങ്ങളെ വിമർശിച്ച് നിരവധി ആളുകളാണ് ഈ വീഡിയോകൾക്ക് താഴെ പ്രതികരിച്ചത്. കോടതിയും പൊലീസും വിഷയത്തിൽ ഇടപെടണമെന്നും കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ആവശ്യം ഉയർന്നു. ഇതിനുപിന്നാലെയാണ് കേരള പൊലീസിന്റെ ഇത്തരത്തിലൊരു പ്രതികരണം ഉണ്ടാകുന്നത്
