ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിന് പിന്നാലെ ജയിൽ വകുപ്പിൽ അഴിച്ചുപണി. എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. രണ്ട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടും സൂപ്രണ്ടുമാർ ഉണ്ടായിരുന്നില്ല.
കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഇ.വി ജിജേഷിനെ തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായി നിയമിച്ചു. പാലക്കാട് ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് സി.എസ് അനീഷിനെ കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ടായി നിയമിച്ചു. തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് അൻജൂൻ അരവിന്ദിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വിയ്യൂർ ജയിൽ ജോയിന്റ്റ് സൂപ്രണ്ട് അഖിൽ രാജ് ആണ് കോഴിക്കോട് ജില്ലാ ജയിലിന്റെ പുതിയ സൂപ്രണ്ട്. കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ട് ശരത് വി.ആർ ആണ് പുതിയ കൊല്ലം ജില്ലാ ജയിൽ സൂപ്രണ്ട്. നിലവിലെ കൊല്ലം ജില്ലാ ജയിൽ സുപ്രണ്ട് വി.എസ് ഉണ്ണികൃഷ്ണനെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിയമിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ.അൽഷാൻ ആണ് തിരുവനന്തപുരം ജില്ലാ ജയിലിൻ്റെ പുതിയ സൂപ്രണ്ട്.