കമ്പളനാട്ടിയെ ആദിവാസി പാരമ്പര്യമായി മഹത്വവൽക്കരിക്കരുത്: ചരിത്രത്തിലെ ചൂഷണം മറക്കരുത്: മണിക്കുട്ടൻ പണിയൻ
മാനന്തവാടി: വയനാട്ടിലെ ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട് കമ്പളനാട്ടിയെ ഒരു സാമുദായിക ആചാരാനുഷ്ഠാനമായി അവതരിപ്പിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നത് ചരിത്രപരമായി ശരിയായ സമീപനമല്ലെന്ന് സാമൂഹിക പ്രവർത്തകനും പണിയാ സമുദായാംഗവുമായ മണിക്കുട്ടൻ പണിയൻ അഭിപ്രായപ്പെട്ടു.
കമ്പളനാട്ടി തങ്ങളുടെ ആദിവാസി സമൂഹത്തിന്റെ ഏതെങ്കിലും സാമുദായിക ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായിരുന്നുവെന്ന് പറഞ്ഞ് അതിനെ ആദിവാസികളുടെ തലയിൽ കെട്ടിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ചരിത്രപരമായ പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട ചൂഷണത്തിൻ്റെ യാഥാർത്ഥ്യവും സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാടിന്റെ ചരിത്രത്തിൽ അടിയ, പണിയാ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിലെ മനുഷ്യരെ ജന്മിമാർ കൂട്ടംകൂട്ടമായി കൊണ്ടുവന്ന് വിലപേശി വാങ്ങുകയും അവരുടെ പാടങ്ങളിലും പറമ്പുകളിലും അടിമത്തസമാനമായ സാഹചര്യങ്ങളിൽ പണിയെടുപ്പിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നുവെന്ന് മണിക്കുട്ടൻ പണിയൻ ചൂണ്ടിക്കാട്ടി. അത് വെറും കഥയല്ലെന്നും പൂർവികർ അനുഭവിച്ച മനുഷ്യചൂഷണത്തിന്റെ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികളുടെ തനതായ പാട്ടും കൊട്ടും കളിയും പോലും അക്കാലത്ത് ചൂഷണത്തിന്റെ ഉപാധികളാക്കി മാറ്റപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തുടിയുടെയും ചീനക്കുഴലിന്റെയും അകമ്പടിയോടെ സ്ത്രീകളും പുരുഷന്മാരും വട്ടത്തിൽ നിന്നുകൊണ്ട് പാട്ടുകളും കഥകളും ചൊല്ലുകളും പാടി കളിച്ചിരുന്ന സമ്പന്നമായ കലാജീവിതം ആദിവാസി സമൂഹത്തിനുണ്ടായിരുന്നു. അത് അവരുടെ സന്തോഷത്തിൻ്റെയും കൂട്ടായ്മയുടെയും കഠിനമായ ജീവിതത്തിനിടയിലെ ആശ്വാസത്തിന്റെയും ഭാഗമായിരുന്നു.
എന്നാൽ ആ പാട്ടിൻ്റെയും കൊട്ടിൻ്റെയും ആവേശം പോലും ജന്മിമാർ തിരിച്ചറിഞ്ഞ് അധ്വാനം കൂടുതൽ ശക്തമായി ചൂഷണം ചെയ്യുന്നതിനായി ഉപയോഗിച്ചുവെന്നാണ് മണിക്കുട്ടൻ പണിയൻ പറയുന്നത്. പാടത്ത് ഞാറുനടാനും പറിക്കാനും കിളയ്ക്കാനും മറ്റ് കഠിനജോലികൾ ചെയ്യാനും പോകുമ്പോൾ പാട്ടിനും കൊട്ടിനും ഇടം നൽകി. പാട്ട് നിലച്ചില്ലെങ്കിൽ പണിയും നിലച്ചില്ല; കൊട്ട് മുഴങ്ങിയപ്പോൾ ക്ഷീണം മറന്ന് ശരീരം വീണ്ടും ചലിച്ചു. അങ്ങനെ മണിക്കൂറുകളോളം പൂർവികരുടെ അധ്വാനം കൂടുതൽ തീവ്രമാക്കാൻ സംഗീതവും കലയും ഉപയോഗിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ട്ട’ഞങ്ങളുടെ പാട്ട് ഞങ്ങളുടെ സന്തോഷമായിരുന്നു പക്ഷേ അതേ പാട്ട് ഞങ്ങളുടെ അധ്വാനം ചൂഷണം ചെയ്യാനുള്ള ആയുധമാക്കി മാറ്റപ്പെട്ടു.
മണിക്കുട്ടൻ പണിയൻബ്ല
ഇന്ന് ആ ചരിത്രം മറന്ന് കമ്പളനാട്ടിയെയും അതുമായി ബന്ധപ്പെട്ട ഘടകങ്ങളെയും വെറും മനോഹരമായ പാരമ്പര്യകലയായി മാത്രം അവതരിപ്പിക്കുന്നത് അതിന്റെ പിന്നിലെ വേദനയും ചൂഷണവും മറച്ചുവയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദിവാസികളുടെ തനതായ കൊട്ടും പാട്ടും കളിയും സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ അതോടൊപ്പം അതിന്റെ ചരിത്രവും സംരക്ഷിക്കണം. ‘കല സംരക്ഷിക്കപ്പെടണം, ചൂഷണം മഹത്വവൽക്കരിക്കപ്പെടരുത്’ എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
പൂർവികരുടെ കണ്ണീരിലും വിയർപ്പിലും പിറന്ന ചരിത്രത്തിന് ആഘോഷത്തിൻ്റെ നിറം പൂശി മറച്ചുവയ്ക്കരുതെന്നും ആ ചരിത്രം അടുത്ത തലമുറ അറിയേണ്ടതുണ്ടെന്നും മണിക്കുട്ടൻ പണിയൻ പറഞ്ഞു. ചരിത്രം മറന്നാൽ ചൂഷണത്തിന്റെ രൂപങ്ങൾ മാറിയെത്തുമ്പോൾ അതിനെ തിരിച്ചറിയാൻ കഴിയാതെ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതുകൊണ്ട് കമ്പളനാട്ടിയെ ആദിവാസി സമൂഹത്തിന്റെ തലയിൽ നിർബന്ധമായി കെട്ടിവെക്കുന്നതിനുപകരം അതുമായി ബന്ധപ്പെട്ട ചരിത്രവും സാമൂഹിക പശ്ചാത്തലവും തുറന്നുപറയണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ട്ട’ഞങ്ങളുടെ പാട്ടിന് ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ കൊട്ടിന് ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ കളിക്ക് ഞങ്ങൾ അഭിമാനം കൊള്ളുന്നു. പക്ഷേ, ആ പാട്ടും കൊട്ടും കളിയും ഉപയോഗിച്ച് ഞങ്ങളുടെ പൂർവികരുടെ അധ്വാനം ചൂഷണം ചെയ്ത ചരിത്രത്തെ ഒരിക്കലും മഹത്വവൽക്കരിക്കില്ല.’ബ്ല
ചരിത്രം അറിയുക, ചൂഷണം തിരിച്ചറിയുക, കല സംരക്ഷിക്കുക – എന്നാൽ ചൂഷണത്തെ പാരമ്പര്യമെന്ന പേരിൽ ആഘോഷിക്കരുത് എന്ന സന്ദേശമാണ് മണിക്കുട്ടൻ പണിയൻ മുന്നോട്ടുവയ്ക്കുന്നത്.
ട്ട ഞങ്ങളുടെ പാട്ടിന് ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ കൊട്ടിന് ഞങ്ങൾ അഭിമാനം കൊള്ളുന്നു.
ഞങ്ങളുടെ കളിക്ക് ഞങ്ങൾ അഭിമാനം കൊള്ളുന്നു. പക്ഷേ, ആ പാട്ടും കൊട്ടും കളിയും ഉപയോഗിച്ച് ഞങ്ങളുടെ പൂർവികരുടെ അധ്വാനം ചൂഷണം ചെയ്ത ചരിത്രത്തെ ഒരിക്കലും മഹത്വവൽക്കരിക്കില്ല.’ബ്ല
ചരിത്രം അറിയുക, ചൂഷണം തിരിച്ചറിയുക, കല സംരക്ഷിക്കുക – എന്നാൽ ചൂഷണത്തെ പാരമ്പര്യമെന്ന പേരിൽ ആഘോഷിക്കരുത് എന്ന സന്ദേശമാണ് മണിക്കുട്ടൻ പണിയൻ മുന്നോട്ടുവയ്ക്കുന്നത്.
കമ്പളനാട്ടിയെ ആദിവാസി പാരമ്പര്യമായി മഹത്വവൽക്കരിച്ച് ആദിവാസി സമൂഹത്തെ അണിനിരത്തുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പരിപാടികൾക്കെതിരെ ബന്ധപ്പെട്ട വസ്തുതകൾ പരിശോധിച്ചശേഷം നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആദിവാസി സംഘടനകൾ ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കലയുടെ സംരക്ഷണം വേണം; പക്ഷേ ചരിത്രത്തിലെ ചൂഷണത്തിന്റെ മഹത്വവൽക്കരണം വേണ്ട.
