പുത്തുമല ഉരുൾദുരന്തത്തിന ഇന്ന് ഏഴാണ്ട്
പുത്തുമലയുടെ മണ്ണിൽ ഇന്ന് വീണ്ടും ഓർമകളുടെ മഴ പെയ്യുകയാണ്. ഒരു പകൽ മല പൊട്ടിയിറങ്ങി കവർന്നെടുത്തത് വീടുകളും സ്വപ്‌പ്നങ്ങളും മാത്രമായിരുന്നില്ല. ഒരു നാടിൻ്റെ പ്രിയപ്പെട്ട മനുഷ്യരെക്കൂടിയായിരുന്നു. ശക്തമായ ഇടിമിന്നലും മഴയുടെ പേടിപ്പെടുത്തുന്ന ശബ്‌ദവും കേട്ടുകൊണ്ട് പുത്തുമലക്കാർ അന്നുണർന്നത്. പുത്തുമല പള്ളിക്കടുത്തെ ചായക്കടയിൽ അന്നളുകൾ നന്നേ കുറവ്. വന്നവരെല്ലാം മഴയുടെ സംഹാരതാണ്ഡവത്തെ കുറിച്ചുള്ള ചർച്ചയിൽ. എസ്റ്റേറ്റ് തൊഴികളികൾ ആശങ്കയോടെയാണ് അന്ന് ജോലിക്കെത്തിയത്. പണി മുടക്കിയാൽ കൂലി കുറയുമെന്നതിനാൽ മാത്രം പണിക്കെത്തിയ നിസ്സഹായർ.
മഴ കനത്തതോടെ, എസ്റ്റേറ്റ് തൊഴിലാളികൾ പണി നിർത്തി വീടുകളിലേക്ക് മടങ്ങി.
പുതുമലയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞുവീണു. റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. കുടുംബങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന നിർദേശം നൽകി, പലരും ചെവിക്കൊണ്ടില്ല. 3 മണിയോടെ മലമുകളിൽ നിന്ന് വലിയ ശബ്ദം പുത്തുമലക്കർ കേട്ടു. ഒന്നും ഓർക്കാൻ പോലുമവർക്ക് സമയം കിട്ടിയില്ല. ഭീമൻ കല്ലും മണ്ണും പാറകളും മരങ്ങളുമെല്ലാം മനുഷ്യശരീരങ്ങൾക്ക് മേൽ വന്നുപതിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾ ആദ്യം മണ്ണടിഞ്ഞു. 4.30ഓടെ എല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു. അന്നത്തെ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹതും സംഘവും തന്റെ നാടിന് സംഭവിച്ച ദുരന്തം കണ്മുന്നിൽ കണ്ടുപൊട്ടിക്കരഞ്ഞു. കൂടുതൽ സഹായം നാടിന് വേണമെന്ന് തിരിച്ചറിഞ്ഞു.
ഫോണിൽ പുത്തുമലയുടെ ദുരന്ത വ്യാപ്തി വ്യക്തമാക്കി 20 സെക്കൻ്റ് വീഡിയോ പകർത്തി. സമീപത്തെ വീട്ടിലേക്ക് ഓടിയെത്തി കാർ ഓണാക്കി അതിൽ നിന്ന് ചാർജ് ചെയ്‌ത് മാധ്യമങ്ങൾക്ക് അയച്ച് നൽകി. ഈ ദൃശ്യമാണ് പിന്നീട് ലോകത്തിന് മുന്നിൽ പുത്തുമല ദുരന്തത്തിൻറെ വ്യാപ്‌തി തുറന്ന് കാണിച്ചത്.
18 ദിവസം ആ തിരച്ചിൽ തുടർന്നു. സൂചിപ്പാറയുടെ താഴ്വാരത്ത് നിന്ന് വരെ മൃതദേഹങ്ങൾ ലഭിച്ചു. 18ആം നാൾ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നും ആ മണ്ണിൽ പുത്തുമലക്കാരായ എഴുപേരുണ്ട്. പുത്തുമലയുടെ കാറ്റിൽ അവരുടെ ശബ്ദങ്ങളുണ്ട്, വഴികളിൽ അവരുടെ കാൽപ്പാടുകളുണ്ട്, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരിലും, മണ്ണിനടിയിൽ മറഞ്ഞുപോയവരുടെ ഓർമകളിലും, ആ ദുരന്തത്തെ അതിജീവിച്ച ഒരു നാടിന്റെ അതിജീവനത്തിലും പുത്തുമല ഇന്ന് ഏഴാം വാർഷികം ആചരിക്കുകയാണ്.
