അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും.
ജേലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് 23 കാരിയായ പെൺകുട്ടി അമ്പലവയൽ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. രാത്രിയായതിനാൽ കൽപ്പറ്റ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തിയ യുവതിയോട് പോലീസുദ്യോഗസ്ഥൻ മോശമായി സംസാരിച്ചെന്നാണ് പരാതി. എന്നാൽ പരാതിയില്ലെന്ന് അറിയിച്ചതുകൊണ്ടാണ് യുവതിയെ സംരക്ഷണ കേന്ദത്തിലേക്ക് മാറ്റിയതെന്ന് പോലീസ് പറഞ്ഞതായി മനസിലാക്കുന്നു.
ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
