വിദ്വേഷ പ്രസംഗത്തിനെതിരായ പോരാട്ടം സ്വന്തം സമുദായത്തിന് വേണ്ടി മാത്രമാകരുത്, എല്ലാവർക്കും വേണ്ടിയാകണം’:
സുപ്രിംകോടതി
ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള നടപടികൾ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തരുതെന്നും എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമാകണമെന്നും സുപ്രിംകോടതി. ബ്രാഹ്മണർക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ബ്രാഹ്മണർക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെ ജാതി വിവേചനമായി കണക്കാക്കി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാലിംഗം ബാലാജി എന്ന വ്യക്തി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മാർച്ച് 20നായിരുന്നു കേസ് പരിഗണിച്ചിരുന്നത്.
വിദ്വേഷ പ്രസംഗങ്ങൾ തടയുന്ന വിഷയത്തിൽ സങ്കുചിതമായ സമീപനം പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഒരു പ്രത്യേക സമുദായം മാത്രം എന്തിനാണ് തങ്ങളുടെ വിഭാഗത്തെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നത്? മറിച്ച്, ആരും വിദ്വേഷ പ്രസംഗങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്നാണ് നാം പറയേണ്ടത്” കോടതി നിരീക്ഷിച്ചു
