‘പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാണ് ഈ നോമ്പുകാലവും ഓർമ്മിപ്പിച്ചത്’: പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്രതത്തിലൂടെ മനസുകളെ സ്‌ഫുടം ചെയ്യാനും പരസ്‌പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുമാണ് ഈ നോമ്പുകാലവും നമ്മെ ഓർമ്മിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം നമ്മുടെ നാടും ചെറിയ പെരുന്നാളിൻ്റെ ആഹ്ളാദത്തിലേക്ക് കടക്കുകയാണ്. അപരൻ്റെ ദുഃഖങ്ങളിൽ താങ്ങാകാനും, മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ പെരുന്നാൾ ആഘോഷങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ആത്മീയവും ശാരീരികവുമായ ശുദ്ധി വരുത്താനുള്ളതായിരുന്നു ഓരോ വിശ്വാസിക്കും നോമ്പ് കാലമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. വ്രതാനുഷ്‌ഠാനത്തിലൂടെ സ്വയം ശുചീകരണത്തിന് വിധേയമാക്കപ്പെടുന്നതിനൊപ്പം സഹജീവികളെ സഹായിക്കാനുള്ള കാലം കൂടിയായിരുന്നു അത്.
ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന കാരുണ്യത്തിലൂന്നിയ വിശ്വാസമാണ് ഇസ്ലാം മതം. ത്യാഗം, സ്നേഹം, നന്ദി എന്നിവയാണ് ഈദുൽ ഫിത്ർ ആഘോഷം നൽകുന്ന സന്ദേശമെന്നും കൂട്ടിചേർത്തു.
