ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ ബ്രിജ് പ്രോഗ്രാമുകൾ; ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യംവച്ചുള്ള ബജറ്റാണ് ധനവകുപ്പിന്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ചത്. സാങ്കേതിക വിദ്യാഭ്യാസത്തിനായി ആകെ 232. 11 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ജവർലാൽ നെഹ്റു സയന്റിഫിക് സിറ്റി 10 കോടി രൂപയും അനുവദിച്ചു.
ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ ബ്രിജ് പ്രോഗ്രാമുകൾ നടപ്പിലാക്കും. അത്യാധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി ഉപയോഗപ്പെടുത്താൻ ഫ്യൂച്ചർ റെഡിനസ് ടിക്ക് ടാങ്ക് രൂപീകരിക്കും. വിദേശ വിദ്യാർഥികൾക്ക് കേരളത്തിൽ വന്ന് പഠിക്കാൻ അവസരം ഒരുക്കാൻ സഹായിക്കുന്ന സെമസ്റ്റർ ഇൻ കേരള പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ സർവ്വകലാശാലകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ നടപ്പാക്കും.
അന്താരാഷ്ട്ര അടിസ്ഥാനത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ലോകത്തിന് പരിചയപ്പെടുത്താൻ എഡ്യൂക്കേഷൻ ഫെയറുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് തടയാൻ സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ് ആപ്പും ക്ഷേമം ഉറപ്പുവരുത്താൻ സിദ്ധാർഥൻ ആന്റി റാഗിങ് & സ്റ്റുഡൻസ് വെൽഫെയർ ആക്റ്റും നടപ്പാക്കും. അക്കാദമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ സ്ഥാപിക്കും. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളിൽ ഓംബുഡ്‌സ്മാൻ നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
