കെഎസ്ആർടിസി സൗജന്യ യാത്ര; തൃശൂരിൽ ഉദ്ഘാടന യാത്രയിൽ തന്നെ സ്ത്രീകളിൽ നിന്ന് പണം ഈടാക്കിയതായി പരാതി
തൃശൂർ: തൃശൂരിൽ കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ തന്നെ സ്ത്രീകളിൽ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓർഡിനറി ബസിലാണ് സൗജന്യ യാത്ര നിഷേധിച്ചത്. തൃശൂരിൽ നിന്ന് കയറിയ സ്ത്രീകൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവന്നു. സിസ്റ്റം അപ്ഡേറ്റ് ആയില്ലെന്നായിരുന്നു കണ്ടക്ടറുടെ വിശദീകരണം. ഇതേ ബസിന് പുതുക്കാട് വച്ച് സ്വീകരണവും നൽകിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ബസിൽ കയറുന്നതെന്നും 9.34നാണ് ടിക്കറ്റ് എടുത്തതെന്നും യുവതികൾ പറയുന്നു.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തത്. വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തു. ഉദ്ഘാടന പരിപാടി എൽഡിഎഫ് ബഹിഷ്കരിച്ചു.
ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. പ്രിയദർശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഇനി മുതൽ കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ പ്രായഭേദന്യേ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകൾ തിരിച്ചറിയാനായി പ്രിയദർശിനി സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.
