ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; വിലക്ക് ലംഘിച്ചാൽ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
തെഹ്റാൻ: ഇസ്രായേലും യുഎസും ചേർന്ന്
ഇറാനെ ആക്രമിച്ചതിനെ തുടർന്ന്
പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട
യുദ്ധത്തിനിടെ, വാണിജ്യ കപ്പൽ ഗതാഗതത്തിൽ അതിനിർണായകമായ
ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച്
ഇറാൻ. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും
ആക്രമിക്കുമെന്ന് ഇറാൻ്റെ ഇസ്ലാമിക്
റവലൂഷണറി ഗാർഡ് കമാൻഡറുടെ
ഉപദേശകൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ
ദിവസം ഹോർമുസ് കടലിടുക്കിൽ എണ്ണ
ടാങ്കറിന് നേരെ ഇറാൻ്റെ ഡ്രോൺ
ആക്രമണമുണ്ടായി. യുഎസ്
സഖ്യരാജ്യത്തിൻ്റെ അതെന നോവ എന്ന എണ്ണടാങ്കറിന് ആക്രമണത്തെ തുടർന്ന് തീപിടിച്ചു.
യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ എണ്ണ
കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും മേഖലയിൽ
നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും
ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കരുതെന്ന് കപ്പലുകൾക്ക് രണ്ട് ദിവസം മുമ്പേ തന്നെ ഐആർജിസി റേഡിയോ സന്ദേശങ്ങൾ നൽകിയിരുന്നു. ഇതോടെ പല പ്രമുഖ ഷിപ്പിങ് കമ്പനികളും ഹോർമുസിലൂടെയുള്ള യാത്ര നിർത്തി. ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കപ്പലുകൾക്ക് യുഎസ് നിർദേശം നൽകിയിരിക്കുകയാണ്. നിരവധി കപ്പലുകൾ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണെന്ന് ട്രാക്കിങ് വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്ക് പൂർണമായും സ്തംഭിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകും. ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാൻ കാരണമാകുകയും ചെയ്യും.
