വയനാട് ഗവ. മെഡിക്കൽ കോളേജിൽ അടിയന്തര സ്കാനിങ് നിഷേധിച്ചു; ഒടുവിൽ രാഷ്ട്രീയ ഇടപെടലിൽ 17കാരിക്ക് ചികിത്സ ലഭ്യമാക്കി
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ രോഗികൾക്ക് സ്കാനിങ് സേവനം നിഷേധിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. കടുത്ത വയറുവേദനയും രക്തസ്രാവവുമായി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പതിനേഴുകാരിയോട് സെപ്റ്റംബർ ഒന്നിന് വരാൻ പറഞ്ഞ് സ്കാനിങ് നിഷേധിച്ചതും, പണമടച്ച മുതിർന്ന പൗരന് സേവനം നൽകാതെ മടക്കിയയച്ചതുമാണ് വിവാദമായിരിക്കുന്നത്. പുളിഞ്ഞാൽ സ്വദേശിയായ പെൺകുട്ടിക്ക്
ഗൈനക്കോളജി ഡോക്ടർ അടിയന്തര അൾട്രാ സൗണ്ട് സ്കാനിങ് നിർദേശിച്ചെങ്കിലും, സ്കാനിങ് വിഭാഗത്തിലെ ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ല ഇതിലും അടിയന്തരമായി ചെയ്യേണ്ട സ്കാനിങ്ങുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്ന് സി.പി.എം. നേതാക്കളായ എ.കെ. റൈഷാദും വി.ബി. ബബീഷും സ്ഥലത്തെത്തി ആശുപത്രി സൂപ്രണ്ട് സി.കെ. ജീവൻ ലാലുമായി സംസാരിച്ചു. സൂപ്രണ്ടിൻ്റെ ഇടപെടലിനെത്തുടർന്ന് ഒടുവിൽ സ്കാനിങ് നടത്തി നൽകാൻ ഡോക്ടർ നിർബന്ധിതനായി. സ്കാനിങ് സമയത്ത് ഡോക്ടർ മോശമായി പെരുമാറിയെന്ന് കാട്ടി പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്.കാൽവിരലിലെ പ്രശശ്നവുമായി ബന്ധപ്പെട്ട് എത്തിയ റിട്ട. ഹെഡ്മാസ്റ്റർ മണികണ്ഠനിൽ നിന്ന് 300 രൂപ ബില്ലടപ്പിച്ച ശേഷം, ഈ ഭാഗം സ്കാൻ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. അടച്ച തുക തിരികെ നൽകാനോ ബദൽ സംവിധാനം ഒരുക്കാനോ അധികൃതർ തയ്യാറായില്ലെങ്കിലും പിന്നീട് പരാതി നൽകിയതിനാൽ പണം മടക്കി നൽകുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് വയറുവേദനയും രക്തസ്രാവവുമായി പെൺകുട്ടി പിതാവിനൊപ്പം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച് ആവശ്യമായ മരുന്നു നൽകി സ്ത്രീരോഗ വിഭാഗത്തിലേക്ക് പറഞ്ഞു വിട്ടു. സ്ത്രീരോഗ വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ചാണ് അടിയന്തിരമായി അൾട്രാ സൗണ്ട് സ്കാനിങിനു നിർദേശിച്ചത്. സ്കാനിങിനു രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ സ്കാനിങ് വിഭാഗത്തിലെ ഡോക്ടറെ കാണാൻ നിർദേശിച്ചതായി പെൺകുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. ഡോക്ടറെ കണ്ടപ്പോൾ സെപ്റ്റംബർ ഒന്നിനു വരാൻ ആവശ്യപ്പെടുകയായിരുന്നു. രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും സ്ത്രീരോഗ വിഭാഗത്തിൽനിന്നു അടിയന്തിരമായി സ്കാനിങ് ചെയ്യാൻ നിർദേശിച്ചതായും രക്ഷിതാവ് പറഞ്ഞപ്പോൾ സ്കാനിങ് ചെയ്യാൻ പറ്റില്ലെന്നും അതിലും അടിയന്തിരമായി ചെയ്യേണ്ട സ്കാനിങ് ഉണ്ടെന്നുമാണ് ഡോക്ടർ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ പിതാവ് സി.പി.എം. പ്രവർത്തകരെ ബന്ധപ്പെട്ടു. തുടർന്ന് സി.പി.എം. നേതാക്കളായ എ.കെ. റൈഷാദ്, വി.ബി. ബബീഷ് എന്നിവർ ആശുപത്രിയെത്തി സൂപ്രണ്ട് സി.കെ. ജീവൻ ലാലുമായി സംസാരിച്ചതിനെ തുടർന്നാണ് സ്കാനിങ് സേവനം നൽകാമെന്നറിയിച്ചത്. ഇതോടെ സ്കാനിങ് വിഭാഗത്തിലെ ഡോക്ടർ സ്കാനിങ് ചെയ്തു നൽകാൻ നിർബന്ധിതനാവുകയായിരുന്നു. ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയത്. സ്കാനിങിനു വിധേയമായ ശേഷമാണ് പെൺകുട്ടി സ്കാനിങ് സമയത്തും ഡോക്ടർ വളരെ മോശമായി സംസാരിച്ചതായും പെൺകുട്ടി നൽകിയ പരാതിയുണ്ട്.
സ്കാനിങ് വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തതിൻ്റെ അമർഷം ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ചികിത്സ തേടിയെത്തുന്നവരോട് കാണിക്കുന്നതായി നേരത്തേ പരാതിയുണ്ട്.
സ്കാനിങ് റിപ്പോർട്ട് ടൈപ്പ് ചെയ്യുന്നയാൾ അവധിയിൽ പോയതിനാലാണ് യഥാസമയം നൽകേണ്ടിയിരുന്ന സ്കാനിങ് സേവനം നൽകാൻ ഡോക്ടർ മടി കാണിച്ചതെന്ന ആരോപണമവുമുണ്ട്.
ശസ്ത്രക്രിയാ വിഭാഗത്തിൽ കഴിഞ്ഞ ജൂലായ് 22ന് കാലിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയ മണികണ്ഠനോട് സ്കാനിങിനായി ചൊവ്വാഴ്ച വരാനാണ് ആവശ്യപ്പെട്ടത്. രാവിലെ എത്തി ബില്ലിങ് സെക്ഷനിൽ മുന്നൂറ് രൂപ അടച്ച് സ്കാനിങ് യൂണിറ്റിലെത്തിയപ്പോൾ കാലിൻ്റെ വിരലിനുള്ളിൽ സ്കാനിങ് ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞു മടക്കിയയക്കുകയായിരുന്നെന്നാണ് മണികണ്ഠൻ നൽകിയ പരാതിയിലുള്ളത്. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടച്ച പണം തിരികെ നൽകുകയായിരുന്നു.
