സീറ്റ് കവറും വിൻഡോ ഗ്ളാസും മാത്രമല്ല; വാഹന മോഡിഫിക്കേഷൻ വരും; നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തും
ജെൻസികളും വണ്ടി പ്രേമികളും കാത്തിരിക്കുന്നതാണ് വാഹന മോഡിഫിക്കേഷനിലെ ഇളവ്. തിരഞ്ഞെടുപ്പിന് മുൻപ്, പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശൻ വാഗ്ദാനം നൽകിയതോടെയാണ് ഈ മോഹം ഇവരുടെ മനസിൽ ഉണർന്നത്. മോഡിഫിക്കേഷൻ എന്ന് നടത്താം എന്ന കാത്തിരിപ്പിലാണ് അന്ന് മുതൽ വണ്ടി പ്രേമികളും ജെൻസികളും. അവരുടെ കാത്തിരിപ്പിന് ഇപ്പോൾ ഏകദേശം ഒരു തീരുമാനമായിരിക്കുകയാണ്.
വാഹന മോഡിഫിക്കേഷനിൽ ഇളവ് എന്ന വാഗ്ദാനം സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അത് അനുസരിച്ചാണങ്കിൽ ജൂലായ് 1 മുതൽ നൂറ് ദിവസത്തിനുള്ളിൽ വാഗ്ദാനം നടപ്പായേക്കും. ഗതാഗത വകുപ്പിന്റെ നൂറ് ദിന പദ്ധതികളിലാണ് മോഡിഫിക്കേഷനും ഉൾപ്പെടുത്തുന്നത്. ഇന്നലെ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ച നടക്കുകയും തുടർ നടപടിക്ക് ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തത്.
സീറ്റ് കവറും വിൻഡോ ഗ്ളാസും മാത്രമല്ല
ഇളവ് അനുവദിക്കാവുന്ന മോഡിഫിക്കേഷൻ പട്ടിക ആദ്യം മോട്ടോർ വാഹനവകുപ്പ് തയാറാക്കിയിരുന്നു. 18 ഇനങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അതിൽ ഭൂരിഭാഗവും വ നിലവിലുള്ളതാണ്. അതുകൊണ്ട് തന്നെ നിസാര ഇളവുകൾ പറഞ്ഞ് മുഖ്യമന്ത്രി ജെൻസികളെ പറ്റിച്ചെന്ന ആക്ഷേപവും ട്രോളും സോഷ്യൽ മീഡിയായിൽ സജീവമായിരുന്നു. എന്തായാലും ആ വിമർശനം ഗതാഗത വകുപ്പ് ഉൾക്കൊണ്ടിട്ടുണ്ട്. അതിനാൽ കൂടുതൽ ഇളവുകൾ നൽകാനാകുമോയെന്ന് പഠിക്കാൻ തീരുമാനിച്ചു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. അപകടകരമല്ലാത്ത എന്തെല്ലാം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് പഠിക്കുന്നത്. വിദഗ്ധ സമിതി പഠിച്ച് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാവും അന്തിമ തീരുമാനം.
മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും
മോഡിഫിക്കേഷൻ വെറുതേ അനുവദിക്കാനല്ല ആലോചിക്കുന്നത്. ഓരോ മോഡിഫിക്കേഷനും നിശ്ചിത ഫീസ് ഏർപ്പാടാക്കും. മോട്ടോർ വാഹനവകുപ്പിൽ അപേക്ഷ നൽകി, ഫീസ് അടച്ച് അനുവാദം വാങ്ങി വേണം മോഡിഫിക്കേഷൻ നടത്താൻ. ഇതോടെ വണ്ടി പ്രേമികൾക്ക് മോഡിഫിക്കേഷനുമാവും, സർക്കാരിന് വരുമാനവുമാവും എന്നതാണ് ആലോചന…
