ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ബാരലിന് 114 ഡോളർ കടന്നു
ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു. ഏഴ് ഡോളർ ആണ് ഇന്ന് കൂടിയത്. ഇതോടെ ബാരലിന് 114 ഡോളർ കടന്നു. യുറോപ്പിൽ വാതകനിരക്കിൽ 30 ശതമാനവും വർധനയുണ്ടായി. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണമാണ് വില വർധനക്ക് കാരണമായത്.
ഫെബ്രുവരി 28ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്താക്രമണം ആരംഭിച്ച ശേഷം എണ്ണവിലയിൽ 50 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഉപരോധം ആഗോള ഊർജ വിതരണത്തെ സാരമായി ബാധിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ സൗത്ത് പാഴ്‌സിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്നാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. പേർഷ്യൻ ഗൾഫിൽ ഇറാൻ-ഖത്തർ സമുദ്ര അതിർത്തിയിലാണ് ഈ വാതകപ്പാടം സ്ഥിതി ചെയ്യുന്നത്. ഖത്തറിലെ പ്രധാന ഗ്യാസ് ഹബ്ബായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണവുമുണ്ടായി.
