വെള്ളം ചോദിച്ചെത്തി; ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മാലയും സ്ത്രീയെ ആക്രമിച്ച് ആഭരണങ്ങളും കവർന്നു
പാലക്കാട് പത്തിരിപ്പാലയിൽ പട്ടാപ്പകൽ സ്ത്രീയെ ആക്രമിച്ച് മോഷണം. വീട്ടിൽ ഉറങ്ങികിടന്ന കുഞ്ഞിൻ്റെ മാലയും സ്ത്രീയെ ആക്രമിച്ച് കമ്മലും മാലയുമാണ് കവർന്നത്. കമ്മൽ പിടിച്ചുപറിച്ചതിനെ തുടർന്ന് ഇടതുചെവിക്ക് പരുക്കേറ്റ ചിറ്റൂർ സ്വദേശി പ്രേമ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
പൂക്കോട്ട് കുന്ന് സ്വാമിനാഥൻ്റെ വീട്ടിൽ ആണ് മോഷണം നടന്നത്. സ്വാമിനാഥൻ്റെ കൊച്ചുമകളും ബന്ധുവായ സ്വദേശി പ്രേമയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കോളിങ് ബെൽ കേട്ട് വാതിൽ തുറന്ന പ്രേമയോട് അപരിചിതനായ യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോവുന്നതിനിടെ പ്രേമയെ മോഷ്ടാവ് ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് ബോധരഹിതയായ പ്രേമയുടെ താലിമാലയും മൂന്നു ഗ്രാം തൂക്കം വരുന്ന കമ്മലും കവർന്നു.
ബോധരഹിതയായ പ്രേമയ്ക്ക്
വീട്ടുകാരെത്തി പ്രാഥമിക ചികിത്സ
നൽകിയതോടെയാണ് മോഷണ
വിവരമറിഞ്ഞത്. തുടർന്ന് നടത്തിയ
പരിശോധനയിലാണ് രണ്ടുവയസുള്ള
കുഞ്ഞിന്റെ ഒരുപവൻ മാലയും
നഷ്ടമായത് കണ്ടെത്തിയത്.
ഇടതുചെവിക്ക് സാരമായി പരുക്കേറ്റ
പ്രേമയെ സ്വകാര്യാശുപത്രിയിൽ
പ്രവേശിപ്പിച്ചു. സിസിടിവി കേന്ദ്രീകരിച്ച്
ഒറ്റപ്പാലം പൊലീസ് അന്വേഷണം
ആരംഭിച്ചിട്ടുണ്ട്.
