ശബരിമല സ്വർണക്കൊള്ള: സഭയ്ക്കുള്ളിൽ സമരവുമായി പ്രതിപക്ഷം; വൻബഹളം
നിയമസഭയിൽ ശബരിമല സ്വർണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം. സഭയ്ക്കുള്ളിലും സമരം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അതേസമയം, അടിയന്തര പ്രമേയ നോട്ടീസ് നൽകിയില്ല. എസ്ഐടി നോക്കുക്കുത്തിയായി. പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നു. മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ ഉണ്ണികൃഷ്ണൻ പോറ്റിയും സിപിഎം നേതാക്കളും പുറത്തിറങ്ങുമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ മുഖത്തിനു നേർക്ക് സ്വർണം കട്ടത് ആരപ്പ എന്ന് ബാനറും ഉയർത്തി. ബാനർ താഴ്ത്തണമെന്നു സ്പീക്കർ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന് ഉത്തരവാദിത്തമില്ലായ്മയെന്ന് മന്ത്രി വീണ ജോർജ് കുറ്റപ്പെടുത്തി. എന്ത് അതിക്രമമാണ് കാണിക്കുന്നതെന്നു എം.ബി രാജേഷ് ചോദിച്ചു. ഇത് ജനാധ്യ പത്യത്തോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണ്. തൊഴിലുറപ്പ് അട്ടിമറിച്ച ദിവസം മോദിയോടൊപ്പം ചായ കുടിച്ച പ്രിയങ്കയുടെ അനുയായികളാണ് ഇവർ. ഹൈക്കോടതിയിൽ നിന്ന് കരണക്കുറ്റിക്ക് മാറി മാറി അടികിട്ടിയെന്നു മന്ത്രി പരിഹസിച്ചു. പ്രതിപക്ഷം കവല ചട്ടമ്പിമാരെന്നും ഭരണപക്ഷം ആരോപിച്ചു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. ചോദ്യോത്തര ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവകാശത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്ന് ഡി കെ മുരളി പറഞ്ഞു.
ഇതിനിടെ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷ അംഗങ്ങളും സീറ്റ് വിട്ട് മുൻനിരയിലേക്ക് നീങ്ങി. ഇതോടെ സഭയിൽ വൻബഹളമായി. സ്പീക്കറുടെ ഡയസിൽ കയറി എംഎൽഎമാരായ അൻവർസാദത്തും മാത്യു കുഴൽനാടനും പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ താൽക്കാലികമായി നിർത്തിവച്ച് സ്പീക്കർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുപോയി
