ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പരിഹാരമായി “തുരങ്കപാത” സാധ്യതാ പഠനത്തിന് വിദഗ്‌ധ സമിതി
ബത്തേരി: വയനാടിൻ്റെ ദീർഘകാല ആവശ്യമായ ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ശാശ്വത പരിഹാരമായി ബന്ദിപ്പൂർ വനമേഖലയിൽ തുരങ്കപാത നിർമ്മിക്കുന്നതിനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ദേശീയപാത 766-ൽ ബന്ദിപ്പൂർ ടൈഗർ റിസർവിലൂടെ കടന്നുപോകുന്ന ഭാഗത്ത് തുരങ്കം നിർമ്മിക്കുന്നതിൻ്റെ സാധ്യത പരിശോധിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം പ്രത്യേക ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പിനെ നിയോഗിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തുരങ്കപാതയുടെ നിർമ്മാണ സാധ്യതകളെക്കുറിച്ച് പഠിക്കാൻ റെയിൽവേയിലെയും ഗതാഗത മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ നിലനിൽക്കുന്ന യാത്രാ നിരോധനം നീക്കാൻ കർണാടക വനംവകുപ്പ് എതിർപ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് തുരങ്കപാത എന്ന ആശയം വീണ്ടും സജീവമായത്. വയനാട് മണ്ഡലത്തിലെ മറ്റ് നാല് റോഡ് വികസന പദ്ധതികൾക്കായി 105 കോടി രൂപ സി.ആർ.ഐ.എഫ് (സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ) വഴി അനുവദിച്ചതായും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
