ശബരിമലസ്വർണമോഷണക്കേസിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം :ശബരിമല
സ്വർണമോഷണക്കേസിൽ നിയമസഭയിൽ
പ്രതിപക്ഷ ബഹളം. സഭ തുടങ്ങിയതോടെ
പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിപക്ഷം
പ്രതിഷേധം ആരംഭിച്ചത്. കേസിൽ
അടിയന്തര പ്രമേയ നോട്ടീസ്
നൽകാത്തതിൽ പ്രതിപക്ഷത്തെ
പരിഹസിച്ചു കൊണ്ട് എം ബി രാജേഷ്
രംഗത്ത് വന്നു. അടിയന്തര പ്രമേയ
നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന്
ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി അടിയന്തര
പ്രമേയത്തിനുള്ള അവകാശം പ്രതിപക്ഷം
ഉപയോഗിച്ചില്ല. അതിനുള്ള ഭയമാണ്
പ്രതിപക്ഷത്തിന്. ആ ചർച്ച ഒഴിവാക്കാൻ
വേണ്ടിയാണ് പ്രതിപക്ഷത്തിന്റെ പാഴ്ശ്രമം
ചർച്ച നടത്തിയപ്പോൾ എല്ലാം
പ്രതിപക്ഷത്തിന് സഭയിൽ നിന്നും ഇറങ്ങി
ഓടേണ്ടി വന്നിട്ടുണ്ട്. തിണ്ണ മിടുക്കാണ്
പ്രതിപക്ഷം സഭയിൽ കാണിക്കുന്നത്
എന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ നടുത്തളത്തിൽ ഇറങ്ങി ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പാരഡി പാട്ട് പാടി ആയിരുന്നു പ്രതിഷേധം. ഇതോടെ സ്വർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എംബി രാജേഷ് പറഞ്ഞു. യഥാർത്ഥ പ്രതികൾ അകപ്പെടുന്ന ദിവസം പാടാൻ ഞങ്ങളൊരു പാട്ട് ബാക്കുവെച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതോടെ പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
മന്ത്രി ശിവൻകുട്ടിയും പോറ്റിയേ പാട്ട് പാടിയതോടെ സഭയിൽ ബഹളം കൊഴുത്തു. സോണിയയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കയ്യിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാജോർജും പറഞ്ഞു. കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർക്ക് കോൺഗ്രസിൻ്റെ മുറിയിൽ പ്രവേശനം ഉണ്ടോ എന്ന് ചോദിച്ച മന്ത്രി എങ്ങനെയാണ് കോൺഗ്രസുകാർക്ക് സാധിക്കാത്തത് പോറ്റിക്ക് സാധിച്ചത് എന്നും ചോദിച്ചു. ഈ ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ് ചെയ്തത്. അടിയന്തരപ്രമേയം കൊണ്ടുവരാൻ അവർക്ക് അവകാശമുണ്ടായിരുന്നു. അവർ ഒളിച്ചോടുന്നു എന്നും മന്ത്രി പറഞ്ഞു.
