Event More NewsFeature NewsNewsPoliticsPopular NewsRecent News

അക്കൗണ്ടുകൾ നീക്കം ചെയ്തു; നടപടിയുമായി മെറ്റ, പിന്നാലെ മുന്നറിയിപ്പും

ഓസ്ട്രേലിയയിലെ പുതിയ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 16 വയസ്സിന് താഴെയുള്ള കുട്ടികളുടേതെന്ന് കരുതുന്ന 5.5 ലക്ഷം അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തു‌. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ഇത്രയും വലിയ തോതിൽ അക്കൗണ്ടുകൾ ഒഴിവാക്കിയത്. എന്നാൽ, രാജ്യത്ത് സോഷ്യൽ മീഡിയയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന കർശനമായ മുന്നറിയിപ്പും മെറ്റ ഓസ്ട്രേലിയൻ സർക്കാരിന് നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയ നിരോധനം കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റുന്നതിന് പകരം, കൂടുതൽ അപകടകരമായ മറ്റ് വഴികൾ തേടാൻ പ്രേരിപ്പിക്കുമെന്ന് മെറ്റ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നിയന്ത്രണങ്ങളില്ലാത്ത യോപ്പ്, ലെമൺ-8, ഡിസ്കോർഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് കുട്ടികൾ ചേക്കേറാൻ ഇത് കാരണമാകും. കൂടാതെ, വിപിഎൻ സംവിധാനമോ മാതാപിതാക്കളുടെ അക്കൗണ്ടുകളോ ഉപയോഗിച്ച് നിരോധനം മറികടക്കാൻ കുട്ടികൾ ശ്രമിക്കുന്നത് സുരക്ഷാ വെല്ലുവിളികൾ വർദ്ധിപ്പിക്കുമെന്നും കമ്പനി വാദിക്കുന്നു.

പ്രായം പരിശോധിക്കുന്ന കാര്യത്തിൽ കൂടുതൽ പ്രായോഗികമായ നിർദ്ദേശമാണ് മെറ്റ മുന്നോട്ട് വെക്കുന്നത്. ഓരോ ആപ്പിലും വെവ്വേറെ പരിശോധന നടത്തുന്നതിന് പകരം, ആപ്പ് സ്റ്റോറുകളിൽ തന്നെ പ്രായം പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന് മെറ്റ ആവശ്യപ്പെടുന്നു. സർക്കാർ ഐഡി, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് സ്വകാര്യത ഉറപ്പുവരുത്തി പ്രായം നിശ്ചയിക്കാൻ സഹായിക്കുന്ന ‘ഏജ് കീസ്’ എന്ന പുതിയ ടൂളിനെക്കുറിച്ചും കമ്പനി സർക്കാരിനെ അറിയിച്ചു.

കുട്ടികളുടെ ബാല്യത്തെ സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വിശ്വസിക്കുന്നു. എന്നാൽ, റെഡ്ഡിറ്റ് പോലുള്ള മറ്റ് കമ്പനികൾ ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. നിരോധനം ഫലപ്രദമല്ലെന്നും യുവാക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇത് തടയുന്നുവെന്നുമാണ് റെഡ്ഡിറ്റിന്റെ വാദം

Leave a Reply

Your email address will not be published. Required fields are marked *