സുല്‍ത്താൻ ബത്തേരി കോട്ടക്കുന്നിലെ പൊതുശൗചലായം അടഞ്ഞുതന്നെ
വൃത്തിയുടെ സുല്‍ത്താനായ ബത്തേരി കോട്ടക്കുന്നിലെ പൊതുശൗചാലയം അടഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടു.
ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരും വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും ആശ്രയിച്ചിരുന്ന ശൗചാലയമടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാൻ പെടാപാട് പെടുകയാണ് ഇവിടെയെത്തുന്നവർ. പലരും സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒലിക്കാൻ തുടങ്ങിയതാണ് ശൗചാലയം പൂട്ടിയിടാൻ കാരണമെന്നാണ് സമീപവാസികള്‍ പറയുന്നത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇത് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
കോട്ടക്കുന്നിലെ വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും ഇവിടെ നിന്ന് വാഹനം കയറുന്ന യാത്രക്കാരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് ശൗചാലയം തുറന്നത്. പിന്നീട് വെള്ളമില്ലാത്തതിന്റെ പേരില്‍ പൂട്ടിയിട്ടിരുന്നു. വീണ്ടും പ്രതിഷേധത്തെ തുടർന്ന് തുറന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി പൂട്ടിയനിലയിലാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് ശൗചാലയം എത്രയുംവേഗം തുറക്കണമെന്നാണ് ആവശ്യമുയരുന്നത്.
