മാനന്തവാടി ബസ് സ്റ്റാൻഡ് നിർമ്മാണം അനിശ്ചിതത്വത്തിൽ: വ്യാപാരികൾ ദുരിതത്തിൽ; അഴിമതി ആരോപണവുമായി യുവമോർച്ച
മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി മണ്ണെടുക്കൽ പ്രവൃത്തി ആരംഭിച്ചെങ്കിലും കുറേനാളുകളായി ജോലി പൂർണ്ണമായും നിർത്തിവെച്ച നിലയിലാണെന്നും കെട്ടിടം പൊളിച്ചതിലൂടെ രൂപപ്പെട്ട കടുത്ത പൊടിശല്യവും കൃത്യമായ ബസ് സ്റ്റാൻഡ് സംവിധാനമില്ലാത്തതും കാരണം പ്രദേശത്തെ വ്യാപാരികൾ കച്ചവട തകർച്ചയും വലിയ ബുദ്ധിമുട്ടുകളുമാണ് നേരിടുന്നതെന്നും യുവമോർച്ച ആരോപിച്ചു. ലേലത്തുകയ്ക്ക് അനുസരിച്ചുള്ള കമ്പിയും മറ്റ് ഉപകരണങ്ങളും പഴയ കെട്ടിടത്തിൽ നിന്ന് ലഭിക്കുന്നില്ല എന്ന വാദമുന്നയിച്ചാണ് കരാറുകാരൻ നിലവിൽ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുന്നത്. എന്നാൽ, കാലങ്ങളായി മാനന്തവാടി ഭരിക്കുന്ന മുന്നണികൾ മാറിമാറി നടത്തുന്ന അഴിമതിയുടെയും ഭരണപരാജയത്തിൻ്റെയും തെളിവാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിൽ കാണുന്നതെന്ന് യുവമോർച്ച കുറ്റപ്പെടുത്തി. ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം, മണ്ഡലം പ്രസിഡന്റ് രൂപേഷ് പിലാക്കാവ്, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ സംഗീത്, വൈജേഷ് എന്നിവർ സംസാരിച്ചു
