കൊട്ടിയൂർവൈശാഖോത്സവ ത്തിലെ നാലാമത്തെയും അവസാനത്തെയും ആരാധനാപൂജയായ രോഹിണി ആരാധന ഇന്ന്
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാലാമത്തെയും അവസാനത്തെയും ആരാധനാപൂജയായ രോഹിണി ആരാധന ഇന്ന് നടക്കും. എല്ലാ ആരാധനാപൂജകളിലും ഉച്ചയ്ക്ക് പൊന്നിൻ ശിവേലി, ആരാധനാ സദ്യ, സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം കളഭാഭിഷേകം എന്നിവ ഉണ്ടാകും. രോഹിണി നാളിലാണ് സവിശേഷമായ ആലിംഗന പുഷ്‌പാഞ്ജലി നടക്കുക. കുറുമാത്തൂർ നായ്ക്കൻ സ്ഥാനികനാണ് ആലിംഗന പുഷ്പാഞ്ജലി നടത്താനുള്ള അവകാശമുള്ളത്. കുറുമാത്തൂർ ഇല്ലത്തെ കൃഷ്‌ണൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. ഉച്ചപ്പൂജയ്‌ക്കൊപ്പമാണ് ആലിംഗന പുഷ്പാഞ്ജലി. തുളസിക്കതിരും തീർത്ഥവും അർപ്പിച്ച ശേഷം സ്വയംഭൂ വിഗ്രഹത്തെ കുറുമാത്തൂർ നായ്ക്കൻ ഇരുകൈകളും കൊണ്ട് ആലിംഗനം ചെയ്‌ത് നടത്തുന്ന പൂജയാണിത്.വൈശാഖ മഹോത്സവം ആരംഭിച്ച് രണ്ടാഴ്‌ച പിന്നിടുമ്പോൾ ഈ ഉത്സവകാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. പുലർച്ചെ നട തുറക്കുന്നതിനു മുമ്പുതന്നെ അക്കരെ കൊട്ടിയൂർ ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. കിഴക്കേ നടവഴിയുള്ള ദർശനത്തിൻ്റെ ക്യൂ രാവിലെ ആറുമണിയോടെ തന്നെ പുതിയ സ്റ്റീൽ പാലവും കടന്ന് മന്ദംചേരി വരെ നീണ്ടു.
