വോട്ടർ പട്ടിക പരിഷ്കരണം തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ തടസ്സപ്പെടുത്താൻ പാടില്ലെന്ന് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്. ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ചോദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടനാപരമായ പ്രക്രിയയാണെന്നും അതിൽ യാതൊരുവിധ തടസ്സങ്ങളും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബംഗാളിലെ നടപടികൾ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരുന്ന സമയപരിധി ഫെബ്രുവരി 14-ൽ നിന്ന് ഒരാഴ്ച കൂടി കോടതി നീട്ടി നൽകി.
സൂക്ഷ്മ നിരീക്ഷകർക്ക് പകരം നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ വൈകിയതിനെ കോടതി കുറ്റപ്പെടുത്തി. അഞ്ച് തവണ കത്തയച്ചിട്ടും മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
മമത ബാനർജിയുടെ വാദങ്ങൾ
ബംഗാളിൽ ആയിരക്കണക്കിന് സൂക്ഷ്മ നിരീക്ഷകരെ വിന്യസിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ ക്രമക്കേടുണ്ടെന്നാണ് മമത ബാനർജി ആരോപിച്ചത്. എന്നാൽ, സംസ്ഥാനം ഉദ്യോഗസ്ഥരെ വിട്ടുനൽകാത്തതിനാലാണ് കേന്ദ്ര നിരീക്ഷകരെ നിയോഗിക്കേണ്ടി വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു.
ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്വി കമ്മിഷന്റെ വാദങ്ങളെ എതിർത്തു. ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് കമ്മിഷൻ കത്തയച്ചിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
