സഞ്ചാരികളുടെ മനം കവർന്ന് മാനന്തവാടിയിലെ നഗരവനം
മാനന്തവാടി: പ്രകൃതിയെ അടുത്തറിയാന്‍ നഗരമധ്യത്തില്‍ നഗരവനം ഒരുക്കി വനം വകുപ്പ്. സംസ്ഥാനത്ത് മറ്റെവിടെയും കാണാത്ത വിധം സമൃദ്ധമായ വനാനുഭവം പകരുകയാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ടൗണ്‍ പരിധിയില്‍ ഒരുക്കിയ നഗരവനം. കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കുക, ഹരിതാഭ വര്‍ധിപ്പിക്കുക, ഉയര്‍ന്ന അന്തരീക്ഷ താപനില കുറയ്ക്കുക, വായു-ശബ്ദ മലിനീകരണം നിയന്ത്രിക്കുക, കാറ്റിന്റെ വേഗത കുറച്ച് നഗരത്തെ സംരക്ഷിക്കുക, ചെറുജീവജാലങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കുക, ഭുഗര്‍ഭ ജലസംഭരണം വര്‍ധിപ്പിക്കുക തുടങ്ങിയവ നഗരവനം പദ്ധതിയുടെ ലക്ഷ്യമാണ്.
പൊതുജനങ്ങള്‍ക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും പരിസ്ഥിതി അവബോധം നേടാനും പദ്ധതി അവസരമൊരുക്കുന്നുണ്ട്.
നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ വളപ്പില്‍ ആരംഭിച്ച നഗരവനം, ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് സന്ദര്‍ശിച്ചത്. അക്വേറിയം, നക്ഷത്രവനം, ആന്തുറിയം കോര്‍ണര്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, ഫേണ്‍സ്, കനോപി വാക്ക്, ഏറുമാടം, ഓക്‌സിജന്‍ പാര്‍ലര്‍, വെള്ളച്ചാട്ടം, ഊഞ്ഞാല്‍, ഫോട്ടോ പോയിന്റ്, കഫ്റ്റീരീയ, ഇരിപ്പിടങ്ങള്‍, ശുചിമുറി തുടങ്ങിയവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിവിധയിനം ഔഷധ സസ്യങ്ങളെയും ചെറു ജീവജാലങ്ങളെയും സംബന്ധിച്ച വിവരണങ്ങള്‍, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഗ്രാഫുകള്‍, വന്യമൃഗങ്ങളുടെ ശില്‍പ്പങ്ങള്‍, കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങള്‍ എന്നിവയും നഗരവനത്തില്‍ സജീകരിച്ചിട്ടുണ്ട്. കൃത്രിമ വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ പ്രകൃതിയും പരിസ്ഥിതിയും സംബന്ധിച്ച് അവബോധം വര്‍ധിപ്പിക്കുകയും പദ്ധതി ലക്ഷ്യമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന വനംഓഫീസ്, വനം ബംഗ്ലാവ് എന്നിവ സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചകളാണ്. മരങ്ങള്‍ക്കിടയിലൂടെ ഒരുക്കിയ 800 മീറ്റര്‍ നീളമുള്ള നടപ്പാത ആസ്വാദ്യകരമാണ്. പ്രകൃതിക്ക് കോട്ടം വരുത്താതെയുള്ള നിര്‍മിതികളാണ് നഗരവനത്തിലുള്ളത്. നഗരവനം വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ് നല്‍കുന്നത്. രാവിലെ 9.30 മുതല്‍ 5.30 വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പാര്‍ക്കിംഗിനു ഇരുചക്രവാഹനങ്ങള്‍ക്ക് 10 ഉം മുച്ചക്ര വാഹനങ്ങള്‍ക്ക് 15 ഉം നാലുചക്ര വാഹനങ്ങള്‍ക്ക് 20 ഉം വലിയ വാഹനങ്ങള്‍ക്ക് 30 ഉം രൂപയാണ് നിരക്ക്
