ആന്റോ അഗസ്റ്റിന് ജാമ്യമില്ല, ജയിലിൽ തുടരും
കല്‍പ്പറ്റ: വിദേശനിര്‍മിത വിദേശമദ്യം അടക്കം വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ റിമാന്‍ഡിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് എഡിറ്റര്‍ വയനാട് വാഴവറ്റ മൂങ്ങനാനിക്കല്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യപേക്ഷ കോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി-ഒന്നാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മുട്ടില്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കാരാാപ്പുഴ റിസര്‍വോയറിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതാണ് അനധികൃത മദ്യശേഖരം ഉണ്ടായിരുന്ന മൂങ്ങനാനിക്കാല് വീട്. മൂന്നു നിലകളുള്ള ഈ വീടിന്റെ ഉടമ താനല്ലെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ ആന്റോ ആഗസ്റ്റിന് മുഖ്യമായും ഉന്നയിച്ചത്. വീട്ടുടമ ആന്റോ ആണെന്ന ബോധ്യത്തിലാണ് അദ്ദേഹത്തെ പ്രതിയാക്കി എക്സൈസ് വകുപ്പ് കേസെടുത്തത്. ആന്റോയുടെ പേരില്‍ 2025ല്‍ വീട്ടുനികുതി അടച്ചതിന്റെ രേഖ പ്രോസിക്യൂഷന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേരള അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ആന്റോയ്ക്കെതിരേ കേസ്.
മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിലുള്ള ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് എക്സൈസ്കോടതിയില് അപേക്ഷ നല്‍കും. വിവര-തെളിവ് ശേഖരണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങേണ്ടതുണ്ടെന്ന് നിലപാടിലാണ് എക്സൈസ്.
