മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മഹാപ്രതിഭ നാലര പതിറ്റാണ്ടായി സിനിമാ ലോകത്തെ നിറ സാന്നിധ്യമാണ് മോഹന്‍ ലാല്‍. ഇനിയും ആ വിസ്മയം തുടരും. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.മലയാളിമനസ്സുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ത്ത സുകൃതമാണ് മോഹന്‍ ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ കുസൃതിയില്‍ നിന്നും കുടിലതയിലേക്കും ക്രൗര്യത്തിലേക്കും കൂടുമാറുന്ന നരേന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ തുടങ്ങി, മലയാളികളുടെ ഹൃദയമിടിപ്പായി മാറിയ എത്രയെത്ര കഥാപാത്രങ്ങള്‍ അദ്ദേഹത്തിലൂടെ നമ്മുക്ക് ലഭിച്ചു. ‘രാജാവിന്റെ മകന്‍’ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ ലാല്‍ എന്ന നടന്‍ മാസ്മരികമായ ഒരു നായകസങ്കല്‍പ്പത്തിന് അടിത്തറയിട്ടു.
അതിവൈകാരികതയെയേും നാടകീയതയെയും കൈപ്പാടകലെ നിര്‍ത്തിക്കൊണ്ടായിരുന്നു ലാലിന്റെ സ്വാഭാവികഅഭിനയം. അരവിന്ദന്റെ വാസ്തുഹാരയിലെ വേണുവിനെയും താഴ് വാരത്തിലെ ബാലനെയും കിരീടത്തിലെ സേതുമാധവനെയും ആര്‍ക്കാണ് മറക്കാനാകുക.സത്യന്‍ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും പ്രിയദര്‍ശന്റെയും ഭരതന്റെയും പത്മരാജന്റെയും സിനിമകളിലൂടെ മോഹന്‍ ലാല്‍ പ്രേക്ഷകരുടെ വികാരവും ജീവവായുവുമായി. നാടോടിക്കാറ്റിലെ ദാസനും ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും മധ്യവര്‍ഗജീവിതത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമാക്കി മോഹന്‍ ലാലിനെ മാറ്റി.
അഞ്ച് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ‘ലെഫ്റ്റനന്റ് കേണല്‍’ പദവി, ഡി ലിറ്റ് ബിരുദങ്ങള്‍, പദ്മ പുരസ്‌കാരങ്ങള്‍, ഒടുവില്‍ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ദാദാസാഹിബ് ഫാല്‍കേ അവാര്‍ഡ്. നടനകലയുടെ ആ മഹാസപര്യക്ക് അംഗീകാരങ്ങള്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു
