മാനന്തവാടിയിൽ പെട്ടിക്കടയ്ക്ക് മുന്നിൽ മാലിന്യത്തള്ളൽ: രോഗിയായ വീട്ടമ്മയുടെ ഉപജീവനം വഴിമുട്ടുന്നു
മാനന്തവാടി: ഉപജീവനത്തിനായി നടത്തുന്ന പെട്ടിക്കടയ്ക്ക് സമീപം സ്ഥിരമായി മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരുടെ ക്രൂരത കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ കണ്ണീരിലായിരിക്കുകയാണ് ഒരു വീട്ടമ്മ. മാനന്തവാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ റോഡിൽ പെട്ടിക്കട നടത്തുന്ന പായോട് സ്വദേശി വാഴയിൽ വീട്ടിൽ അസ്മയുടെ (51) ഏക വരുമാനമാർഗമാണ് ഇതോടെ വഴിമുട്ടിയിരിക്കുന്നത്.
കഴിഞ്ഞ നാല് വർഷമായി അസ്‌മ ഇവിടെ കട തുടങ്ങിയിട്ടെങ്കിലും അടുത്തിടെയായി മാലിന്യപ്രശ്നം അതിരൂക്ഷമാവുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയയായ അസ്‌മയുടെയും, ഇവരുടെ 80 വയസ്സുള്ള വയോധികയായ മാതാവിന്റെയും ഏക ആശ്രയം ഈ ചെറിയ കടയിൽ നിന്നുള്ള തുച്ഛമായ വരുമാനമാണ്.രാത്രിയുടെ മറവിൽ പ്ലാസ്റ്റിക് കവറുകൾ, സാനിറ്ററി നാപ്‌കിനുകൾ, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള ജൈവഅജൈവ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിയും അല്ലാതെയും കടയ്ക്ക് തൊട്ടടുത്തേക്ക് എറിയുകയാണ്. അഴുകിയ മാലിന്യത്തിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം കാരണം ആളുകൾ കടയിലേക്ക് അടുക്കാത്ത സ്ഥിതിയാണെന്ന് അസ്‌മ സങ്കടത്തോടെ പറയുന്നു.
