വള്ളിയൂർക്കാവ് ഉത്സവം കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ; നടപടി ഇഴയുന്നതായി പരാതി
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം സമാപിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ക്ഷേത്ര പരിസരത്തും മൈതാനത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. വേനൽമഴ പെയ്തു തുടങ്ങിയതോടെ മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധി പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ മാർച്ച് 28-നാണ് വിശ്വപ്രസിദ്ധമായ വള്ളിയൂർക്കാവ് ഉത്സവം സമാപിച്ചത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും വള്ളിയൂർക്കാവ് മൈതാനത്തും റോഡരികിലുമായി വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണെന്ന് കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ മാലിന്യം നീക്കം ചെയ്യാൻ വൈകിയത് പ്രദേശത്ത് പകർച്ചവ്യാധി പടരാൻ ഇടയാക്കിയിരുന്നു. അന്ന് ഒരാൾ രോഗം ബാധിച്ച് മരണപ്പെട്ട സംഭവം നിലനിൽക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നും വീണ്ടും കുറ്റകരമായ അനാസ്ഥയുണ്ടാകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ രീതിയിൽ മഴ പെയ്തതോടെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കിടയിൽ വെള്ളം കെട്ടിനിൽക്കാനും ഈച്ചയും കൊതുകും പെരുകാനും തുടങ്ങിയിട്ടുണ്ട്. ജനരോഷം ശക്തമായതിനെ തുടർന്ന് ഹരിത കർമ്മ സേന മാലിന്യം നീക്കം ചെയ്യാൻ ആരംഭിച്ചെങ്കിലും പ്രവൃത്തികൾ അതീവ മന്ദഗതിയിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ മാലിന്യം നീക്കുന്നത് കൂടുതൽ പ്രതിസന്ധിയാകും. അതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
