ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി; നിർമാണ, ഹോട്ടൽ മേഖലകൾ പ്രതിസന്ധിയിൽ
കൊച്ചി: അസമിലെയും ബംഗാളിലെയും നിയമസഭതെരഞ്ഞെടുപ്പുകൾക്കായി ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ കേരളത്തിലെ നിർമാണ, ഉൽപാദന, ഹോട്ടൽ മേഖലകൾ പ്രതിസന്ധിയിൽ. തൊഴിലാളികൾ ഇല്ലാതായതോടെ പല സ്ഥാപനങ്ങളും അടച്ചിടൽ ഭീഷണിയിലാണ്. ബംഗാൾ തെരഞ്ഞെടുപ്പും, ബക്രീദും കഴിഞ്ഞ് ജൂൺ പകുതിയോടെ മാത്രമേ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുകയുള്ളൂവെന്നാണ് റിക്രൂട്ട്മെൻറ് ഏജൻറുമാർ പറയുന്നത്.
എസ്ഐആർ പേടിയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പോയത്. വോട്ട് ചെയ് തില്ലെങ്കിൽ പൗരത്വം പോലും നഷ്ടപ്പെടുമെന്ന രീതിയിൽ നാട്ടിൽ നിന്ന് വിളിയെത്തിയതോടെ പെ ട്ടെന്നായിരുന്നു മടക്കം. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ സ്ഥാപന ഉടമകൾ പ്രതിസന്ധിയിലായി. ചെറുകിട ഹോട്ടലുകൾ മുതൽ വലിയ കമ്പനികൾ വരെ ഒരേപോലെ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. സാമ്പത്തിക വർഷത്തിൻ്റെ ആരംഭത്തിൽ തന്നെ തൊഴിലാളികൾ മടങ്ങിയത് പല സ്ഥാപനങ്ങളുടെയും സ്റ്റോക്ക് പുതുക്കലിനെ ബാധിച്ചു.
