വാഹനാപകടം! ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചു എന്നതുകൊണ്ട് നഷ്ടപരിഹാര തുക കുറയ്ക്കാനാവില്ല; സുപ്രീംകോടതി
വാഹനാപകടത്തിൽ മരിച്ചവർക്ക് മോട്ടോർ വാഹന നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാര തുകയിൽനിന്ന് ഗ്രൂപ്പ് ഇൻഷുറൻസ് വഴിയോ മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികൾ വഴിയോ ലഭിച്ച ആനുകൂല്യങ്ങൾ കുറയ്ക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് തുക നഷ്ടപരിഹാരത്തിൽനിന്ന് കിഴിവ് ചെയ്ത നടപടി ശരിവെക്കാതിരുന്ന കേരള, കർണാടക ഹൈക്കോടതികളുടെ വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധികൾക്കെതിരെ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ഈ നിർണ്ണായക ഉത്തരവ്.
തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള സ്വതന്ത്രമായ കരാർ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഗ്രൂപ്പ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ നൽകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് മോട്ടോർ വാഹന നിയമപ്രകാരം നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തിന്റെ പരിധിയിൽ വരുന്നതല്ല. ഇൻഷുറൻസ് തുക, പെൻഷൻ ആനുകൂല്യങ്ങൾ, ഗ്രാറ്റുവിറ്റി എന്നിവ ലഭിച്ചു എന്ന കാരണത്താൽ അപകട ഇൻഷുറൻസ് തുകയിൽ കുറവ് വരുത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
മരിച്ചയാളുടെ കുടുംബത്തിന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ ബന്ധുവിന് ലഭിക്കുന്ന ജോലിയോ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനെ ബാധിക്കില്ലെന്നും കോടതി അടിവരയിട്ടു പറഞ്ഞു. ഇൻഷുറൻസ് കമ്പനികളുടെ ഇത്തരം വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും കുടുംബത്തിന് ലഭിക്കേണ്ട അർഹമായ തുക പൂർണ്ണമായും നൽകണമെന്നും കോടതി നിർദ്ദേശിച്ചു
