Feature NewsNewsPopular NewsRecent News

ഡോ.വന്ദനദാസ്കൊലപാതകം; പ്രോസിക്യൂഷൻ വാദം പൂർത്തിയായി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്‌ടർ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്. കേസിൽ പ്രതിയെ കോടതി നേരിട്ട് ചോദ്യം ചെയ്യുന്ന നടപടികൾ ഇന്ന് ആരംഭിക്കും.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ആണ് ഡോക്‌ടർ വന്ദന ദാസ് കൊലക്കേസിലെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എം. എം ജോസിനെ വിസ്ത്‌തരിച്ചതോടെയാണ് പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്‌താരം പൂർത്തിയായത്. പ്രതിയുടെ കുറ്റകൃത്യം തെളിയിക്കുന്നതിനായി സാക്ഷികളും രേഖകളും തൊണ്ടിമുതലുകളും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതി മുമ്പാകെ ഹാജരാക്കി.

അധ്യാപകനായിരുന്ന പ്രതി സന്ദീപ് 2023 മെയ് പത്താം തിയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കത്രിക ഉപയോഗിച്ച് ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതി ആക്രമിച്ചു എന്നുമാണ് കേസ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി കോടതി ഹാജരാക്കിയിരുന്നു. പ്രതിയായ സന്ദീപിനെ കോടതി നേരിട്ട് ചോദ്യം ചെയ്യുന്ന നടപടികൾ ഇന്ന് മുതലാണ് ആരംഭിക്കുക

Leave a Reply

Your email address will not be published. Required fields are marked *