മോദി ഉദ്ഘാടനം ചെയ്ത് മടങ്ങി; പിന്നാലെ ചെടിച്ചട്ടികള്‍ അടിച്ചുമാറ്റി ജനം: നാണക്കേടായി യുപിയിലെ ദൃശ്യങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെ അലങ്കാരത്തിനായി സജ്ജീകരിച്ച ചെടികള്‍ മോഷ്ടിച്ച് ജനം. ഉത്തർപ്രദേശിലെ ലഖ്നൗ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ തോതില്‍ ചർച്ചയാകുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ ഉദ്ഘാടനം ചെയ്യാനായി കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി ലഖ്നൗല്‍ എത്തിയത്.
ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വലിയ തോതിലുള്ള സൗന്ദര്യവത്കരണം പ്രദേശത്ത് അധികൃതർ ഒരുക്കിയിരുന്നു. എന്നാല്‍ പരിപാടി അവസാനിച്ചയുടനെ, വേദിക്ക് ചുറ്റുംവെച്ചിരുന്ന ആയിരക്കണക്കിന് പൂച്ചട്ടികളും പുഷ്പങ്ങളും ആളുകൾ എടുത്തു കൊണ്ടുപോകുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. ഏകദേശം 4000ത്തിലധികം ചെടിച്ചട്ടികള്‍ മോഷണം പോയെന്നാണ് ലഖ്‌നൗ വികസന അതോറിറ്റിയുടെ കണക്ക്.
ചിലർ കയ്യില്‍ എടുക്കാവുന്ന ചെടിച്ചട്ടികള്‍ എടുത്തുകൊണ്ട് പോയപ്പോള്‍ മറ്റുചിലർ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമൊക്കെയായി ചെടിച്ചട്ടികള്‍ കടത്തിക്കൊണ്ട് പോകുകയായിരുന്നു. പട്ടാപ്പകലിലെ ഈ മോഷണം ചോദ്യം ചെയ്ത് ചില എത്തുന്നതും വീഡിയോകളില്‍ കാണാന്‍ സാധിക്കും.
