Feature NewsNewsPopular NewsRecent News

സേവാകേന്ദ്രം ആരംഭിക്കാൻ നിർദേശം

തിരുവനന്തപുരം: സ്വകാര്യവൽക്കരണത്തിന്‌ വഴിതുറക്കുന്ന ‘എംവിഡി സേവാ കേന്ദ്രങ്ങളു’മായി മോട്ടോർ വാഹനവകുപ്പ്‌. പാസ്‌പോർട്ട്‌ സേവാകേന്ദ്രം മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ തിരുവനന്തപുരം‍, കൊച്ചി, കോഴിക്കോട്‌ ജില്ലയിലാണ്‌ ആദ്യഘട്ടം ആരംഭിക്കുക.

ട്രാൻസ്‌പോർട്ട്‌ കമീഷണർ റിപ്പോർട്ട്‌ ഗതാഗത സെക്രട്ടറിക്ക്‌ കൈമാറി. അനുമതി കിട്ടിയാലുടൻ വിശദ പദ്ധതിരേഖ തയ്യാറാക്കും. ആർടിഒ ഓഫീസിലെ തിരക്ക്‌ മറയാക്കിയാണ്‌ നടപടി. ഡ്രൈവിങ്‌ ലൈസൻസ്, വാഹന രജിസ്ട്രേഷൻ, നികുതി, പെർമിറ്റ്, ഇ – ചലാൻ, പരാതി സഹായം, ഡിജിറ്റൽ സഹായം തുടങ്ങിയ സേവനം ഇവിടെ ലഭിക്കും.

ഡിജിറ്റൽ ടോക്കൺ സിസ്റ്റം, ബയോമെട്രിക് ക്യാപ്ചർ, ക്യൂ മാനേജ്മെന്റ്, സെൽഫ് സർവീസ് കിയോസ്ക്, ഓൺലൈൻ പേമെന്റ്, സിസിടിവി, കാത്തിരിപ്പ് ലോഞ്ച് തുടങ്ങിയവയുണ്ടാകും. തത്കാൽ സേവനം, ഹോം ഡെലിവറി തുടങ്ങിയവ അധിക ഫീസിൽ ലഭ്യമാക്കാനും നിർദേശമുണ്ട്‌. ഫീസ്‌ സംബന്ധിച്ച്‌ ധാരണയിലെത്തിയില്ല.

സമാന സേവനം നിലവിൽ അക്ഷയവഴി ലഭ്യമാണ്‌. ഇ‍ൗ സേവനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‌ പകരമാണ്‌ പിപിപി വ്യവസ്ഥയിൽ സ്വകാര്യ കോർപറേറ്റുകൾക്ക്‌ വഴിയൊരുക്കിയത്‌. മാതൃകയായി പറയുന്നത്‌ പാസ്‌പോർട്ട്‌ സേവാകേന്ദ്രങ്ങളാണ്‌. എന്നാൽ, നിലവിൽ ടിസിഎസ്‌ ആണ്‌ പാസ്‌പോർട്ട്‌ സേവാകേന്ദ്രം നടത്തുന്നത്‌. പേരിനുപോലും അതിൽ പൊതുപങ്കാളിത്തമില്ല. സമാനരീതിയിലേക്ക്‌ എംവിഡി സേവാകേന്ദ്രങ്ങളും മാറുമെന്നാണ്‌ ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *