സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ. സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണം. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ പുതിയ തസ്‌തികകൾ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള റിപ്പോർട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് അനുവദിച്ച മെഡിക്കൽ കോളേജുകൾ രണ്ടെണ്ണം നിർത്തലാക്കിയെന്നും അത് പുനരാരംഭിക്കാൻ തീരുമാനമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡിഎംഒയോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇൻജെക്ഷൻ എടുത്ത ആളെ കണ്ട് പിടിച്ചു കാര്യങ്ങൾ തിരക്കണം. അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്ന് മനസ്സിലായത്. സംശയത്തിൻ്റെ ആനുകൂല്യം നൽകാനാകില്ല. ഹർഷിനയുടെ വിഷയം എല്ലാവർക്കും അറിയാവുന്നതാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും. കോഴിക്കോട് രണ്ട് ഫാക്കൽറ്റിമാർ കുട്ടികളെ പീഡിപ്പിച്ചു എന്ന ആരോപണം അന്വേഷിച്ച് അവർക്ക് കൗൺസിലിംഗ് കൊടുക്കണം എന്നാണ് തീരുമാനം. ഈ പോസ്റ്റിന് ഫിറ്റ് ആണോ എന്ന് റിപ്പോർട്ട് നൽകാൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചികിത്സ പിഴവുകൾ സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ തേടിയിരുന്നു. പരാതിക്കാർ ആവശ്യപ്പെട്ടാൽ ആ റിപ്പോർട്ടുകളിൻമേൽ പുനഃപരിശോധന ഉണ്ടാകും. ഒരുപാട് റിപ്പോർട്ടുകൾ തേടിയിരുന്നു. ഒന്നും കിട്ടിയതായി കാണാനില്ലെന്നും മന്ത്രി പറഞ്ഞു.
ബന്ധുക്കൾക്ക് രോഗികളെ കാണാൻ 4 മുതൽ 6 വരെ സമയം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 108 ആംബുലൻസ് ഒരിക്കലും നിയമനത്തിൽ വെള്ളം ചേർക്കില്ല. നിയമം അനുസരിച്ചു മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
