വള്ളിയൂർക്കാവ് റോഡിലെ ഫുട്പാത്ത് കാടുകയറി മൂടി; കാൽനടയാത്രക്കാർ ദുരിതത്തിൽ
മാനന്തവാടി: നഗരത്തിലെ പ്രധാന
പാതകളിലൊന്നായ മാനന്തവാടിവള്ളിയൂർക്കാവ് റോഡിലെ ഫുട്‌പാത്ത് ചെടികളും വള്ളികളും പടർന്നുപിടിച്ച് കാടുകയറിയ നിലയിൽ ഇതുമൂലം ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന ഈ ഭാഗത്ത് കാൽനടയാത്ര തികച്ചും അസാധ്യമായിരിക്കുകയാണ്. കെ.എസ്.എഫ്.ഇ, കാനറ ബാങ്ക്, ബെവ്കോ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കും, അമൃത വിദ്യാലയമടക്കമുള്ള വിദ്യാലയങ്ങളിലേക്കും മറ്റും നാട്ടുകാർ ദിനവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. എന്നാൽ നടപ്പാത പൂർണ്ണമായും അടഞ്ഞുപോയതോടെ വയോധികരും സ്ത്രീകളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ജീവൻ പണയം വെച്ച് റോഡിന് നടുവിലൂടെ നടക്കേണ്ട ഗതികേടിലാണ്.
അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന വള്ളിയൂർക്കാവ് റോഡിൽ, വഴിപോക്കർ റോഡിലിറങ്ങി നടക്കുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്‌ടിക്കുന്നത്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവു കൂടിയാകുമ്പോൾ കാടുകയറിയ ഭാഗങ്ങളിൽ പാമ്പ് അടക്കമുള്ള വിഷജീവികളുടെ ശല്യമുണ്ടാകുമോ എന്ന ഭയവും നാട്ടുകാർക്കുണ്ട്.
സംസ്ഥാനവും പ്രാദേശിക ഭരണകൂടവുംഅടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും, കാടുകൾ വെട്ടിമാറ്റി ഫുട്പാത്ത് കാൽനടയാത്രക്കാർക്ക് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
