വിദഗ്‌ധ സമിതി പരിശോധന: തുരങ്കപാത പദ്ധതി വാദികളിൽ ആശങ്ക
കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി പദ്ധതി വാദികളില്‍ ആശങ്കയുടെ വേരോട്ടം. കാലങ്ങളായി വയനാട് നേരിടുന്ന സഞ്ചാരദുരിതം ഒരളവോളം പരിഹരിക്കാന്‍ ഉതകുന്ന തുരങ്കപാത പദ്ധതിയെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ കൈവിടുമോ എന്ന സംശയം ബലപ്പെടുകയാണ് പലരിലും. കഴിഞ്ഞ ഏഴിന് കള്ളാടി മീനാക്ഷി പാലത്തുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ തുരങ്കപാത നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചിരിക്കയാണ് സര്‍ക്കാര്‍. എട്ടുപേരുടെ ജീവനെടുത്ത കള്ളാടി ദുരന്തത്തിന്റെ കാരണം, തുരങ്ക നിര്‍മാണത്തില്‍ കരാര്‍ സ്ഥാപനം വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണം, പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പാരിസ്ഥിതികാനുമതി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ക്ലിയറന്‍സ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കയാണ് സര്‍ക്കാര്‍. വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം മാത്രമേ തുരങ്ക നിര്‍മാണ ജോലികള്‍ തുരടേണ്ടതുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുമുണ്ട്.
റവന്യു ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി കണ്‍വീനറായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി. പാരിസ്ഥിതികാനുമതിയിലും ഫോറസ്റ്റ് ക്ലിയറന്‍സിലും വിദഗ്ധ സമിതി അനൗചിത്യം കണ്ടെത്തിയാല്‍ പദ്ധതിയുടെ കൂമ്പടയാന്‍ സാധ്യത ഏറെയാണ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായതിനുശേഷവും കള്ളാടി ദുരന്താനന്തരവും പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നടത്തിയ പ്രസ്താവനകളും തുരങ്കപാതാവാദികളെ അസ്വസ്ഥരാക്കുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തിപരമായി തുരങ്ക പാത പദ്ധതിക്ക് എതിരാണെന്ന അഭിപ്രായമാണ് അവരില്‍ പൊതുവെ.
വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടുന്ന കോ എക്‌സിസ്റ്റന്‍സ് കളക്ടീവ്, കേരള തുരങ്കപാത പദ്ധതിക്ക് എതിരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നു പദ്ധതിയുടെ സ്റ്റേജ് വണ്‍ ക്ലിയറന്‍സ് നേടിയതെന്ന ആരോപണം പ്രകൃതി സംരക്ഷണ സമിതി ഉന്നയിച്ചിരുന്നു. തുരങ്കപാത പ്രവൃത്തി നടത്തേണ്ട പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെട്ടതാണ്. ഇക്കാര്യം മറച്ചുവച്ചും
ജില്ലാ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയും
സത്യവാങ്മൂലം നല്‍കിയാണ് പദ്ധതിക്ക് കേന്ദ്രാനുതി നേടിയതെന്ന വാദവും സമിതി ഉയര്‍ത്തിയിരുന്നു. ഇതിനകം നിരവധി ഉരുള്‍ പൊട്ടല്‍-മണ്ണിടിച്ചില്‍ ഉണ്ടായ മലനിരയുടെ ഭാഗമാണ് പദ്ധതി പ്രദേശം. പദ്ധതിക്കായി പരിസ്ഥിതി, സാമൂഹിക ആഘാത നിര്‍ണയം തെറ്റായും ഗൂഢാലോചനയിലൂടെയുമാണ് നടത്തിയതെന്നും പരിസ്ഥിതി രംഗത്തുള്ളവര്‍ ആരോപിക്കുന്നുണ്ട്.
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതും പരിസ്ഥിതി അനുമതിയടക്കം ക്ലിയറന്‍സുകള്‍ നേടിയെടുക്കുന്നതിനു നടത്തിയ വഴിവിട്ട നീക്കങ്ങളും ഉള്‍ പ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് കോ എക്‌സിസ്റ്റന്‍സ് കളക്ടീവ്, കേരള അയച്ചിട്ടുണ്ട്. ഈ കത്ത് മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തോ എന്നതില്‍ വ്യക്തതയായില്ല
