വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ പോഷക തോട്ട പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം 17ന്
കൽപ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ പോഷക തോട്ട പദ്ധതിയുമായി സംസ്ഥാന കൃഷി വകുപ്പ്. ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് രാഷ്ട്രീയ കൃഷി വികാസ് യോജന (രഫ്താർ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനിപന്തൽ എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ ആശയം വ്യാപകമാക്കുന്നത്. കതിർ കാർഷിക ക്ലബ്ബ്, ഗ്രീൻ കേഡറ്റ് കോർപസ് എന്നിവയിലൂടെ പദ്ധതിക്ക് വിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17ന് രാവിലെ 10.30ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നിർവഹിക്കും. എം.എൽ.എ ഐ.സി ബാലകൃഷണൻ അധ്യക്ഷനാകും. എം.എൽ.എ ഉഷ വിജയൻ, മറ്റ് ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തൊട്ടാകെ പഴവർഗ തോട്ടങ്ങളുടെ 4500 യൂണിറ്റുകൾ സ്ഥാപിക്കാനാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്. പത്ത് സെന്റ് ഭൂമിയിലായിരിക്കും ഒരോ യൂണിറ്റും. സ്ഥലം ലഭ്യമായതും ജലസേചന സൗകര്യമുള്ളതുമായ സ്ഥാപനങ്ങളെ പദ്ധതിക്കായി തെരഞ്ഞെടുക്കും. കാർഷിക പദ്ധതിക്കപ്പുറം ലഹരി ഉപയോഗം പോലുള്ള അനാവശ്യ ശീലങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ മുക്തമാക്കി പ്രകൃതിയോടും കൃഷിയോടും സംസ്കാരത്തോടും വിദ്യാർത്ഥികളെ ചേർത്തുനിർത്തുന്ന തരത്തിൽ കൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് അധ്യാപകരുടെയും പി.ടി.എയുടെയും പങ്കാളിത്തവും പിന്തുണവും ഉറപ്പാക്കും.
