രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്; ജി പൂങ്കുഴലി ഐപിഎസിന് അന്വേഷണ ചുമതല
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ കേസ് ജി പൂങ്കുഴലി ഐപിഎസ് അന്വേഷിക്കും. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്.
ലൈംഗിക പീഡന-ഭ്രൂണഹത്യ കേസിൽ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊർജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎൽഎ ഒളിവിൽ തന്നെയാണ്. അന്വേഷണം കാസർഗോഡ്, വയനാട് മേഖലകളിലേക്കും കർണാടക ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊർജിതമാക്കി.
രാഹുലിന്റെ സഹായികൾ ഉൾപ്പെടെ പൊലിസ് കസ്റ്റഡിയിലാണ്. കൂടുതൽ ചോദ്യം ചെയ്യലിൽ നിന്നും രാഹുലിലേക്ക് എത്താൻ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം. അതേസമയം, ഹൈക്കോടതി കൂടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനാണ് സാധ്യത. എന്നാൽ അതിനു മുൻപേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് ഉൾപ്പെടെ രാഹുൽ എതിരായ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം
