പത്താം വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി; 6.85 കോടി ജനങ്ങൾക്ക് സഹായമായെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ
തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്
കീഴിൽ നടപ്പാക്കിയ അമൃത് ഫാർമസി പദ്ധതി പത്ത് വർഷം പൂർത്തീകരിച്ചു. പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അമൃത് കാ ദസ്വാം വർഷ് പരിപാടി ദില്ലിയിൽ ആരോഗ്യമന്ത്രി ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇതുവരെ 6.85 കോടി ആളുകൾക്ക് പ്രയോജനം ലഭിച്ചെന്നും 17047 കോടി രൂപയുടെ മരുന്ന് ഇതിനോടകം വിതരണം ചെയ്തെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അമൃത് ഫാർമസികളുടെ എണ്ണം രാജ്യത്ത് 500 ആയി ഉയർത്തുമെന്നും എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും അമൃത് ഫാർമസികൾ തുടങ്ങണമെന്നും ജെ.പി.നദ്ദ പറഞ്ഞു.
പത്താം വാർഷികത്തോട് അനുബന്ധിച്ച് പത്ത് പുതിയ അമൃത് ഫാർമസികൾ കൂടി തുറന്നു. 10 വർഷത്തെ സേവനം അനുസ്‌മരിക്കുന്നതിനായി പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനം, അമൃത് ശൃംഖല ശക്തിപ്പെടുത്തുന്നതിന് അമൃത് എക്കൊ ഗ്രീൻ വെർഷൻ 2.0 ഡിജിറ്റൽ പ്ലാറ്റ്ഫോം തുടങ്ങിയ പദ്ധതികളും ഉദ്ഘാടനം ചെയ്തു. എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്‌ടർ ഡോ. അനിത തമ്പി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി പുണ്യ സലില ശ്രീവാസ്‌തവ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. അമൃത് പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു മിനി രത്ന പൊതു മേഖലാ സ്ഥാപനമാണ്.
