INS വിക്രാന്തിൻ്റെ ലൊക്കേഷൻ തേടിവിളിച്ച സംഭവം; അറസ്റ്റിലായ മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന അക്കൗണ്ടുകൾ പിന്തുടരുന്നയാൾ
ഐഎൻഎസ് വിക്രാന്തിൻ്റെ ലൊക്കേഷൻ തേടിവിളിച്ച സംഭവത്തിൽ അറസ്റ്റിലായ മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താൻ അക്കൗണ്ടുകൾ പിന്തുടരുന്നയാൾ എന്ന് പൊലീസ്. തീവ്രനിലപാടുകളുള്ള പാകിസ്‌താൻ സ്വദേശികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രതി പിന്തുടരുന്നതായും പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗിച്ചാണ് മുജീബിന് മാനസിക പ്രശ്‌നം ഉണ്ടായത് എന്നും ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും എന്നും പൊലീസ് പറഞ്ഞു.
ഐഎൻഎസ് വിക്രാന്തിൻ്റെ ലൊക്കേഷൻ തേടി ദക്ഷിണ മേഖല നേവി ആസ്ഥാനത്ത് വിളിച്ച പരാതിയിലാണ് കോഴിക്കോട് സ്വദേശി മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ പ്രതി പൊലീസുമായി സഹകരിച്ചിരുന്നില്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്വേർഡുകളും പൊലീസിന് നൽകാൻ പ്രതി വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ പാക്കിസ്‌താൻ അനുകൂല അക്കൗണ്ടുകൾ പിന്തുടരുന്നതായും, ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നയും കണ്ടെത്തിയത്. നിരന്തരമാ യി ലഹരി ഉപയോഗിച്ചാണ് മുജീബിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിന് പുറത്തേക്ക് മുജീബ് നടത്തിയ യാത്രാ വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തീരുമാനവും അന്വേഷണസംഘം കൈക്കൊണ്ടിട്ടുണ്ട്. മുജീബിൻ്റെ ഫോൺ വിവരങ്ങൾ തേടി പൊലീസ് സൈബർ വിഭാഗത്തിനും അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് മുജീബ് മനപ്പൂർവമായി സഹകരിക്കാത്തത് സംശയത്തോടെയാണ് അന്വേഷണസംഘവും വീക്ഷിക്കുന്നത്.