ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിൽ സഹപ്രവർത്തകനായിരുന്ന സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി കൃഷ്കുമാർ അധ്യക്ഷനായ അവധിക്കാല സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാദം പൂർത്തിയായാൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നുതന്നെ തീരുമാനമെടുത്തേക്കും. ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേർന്ന യുവതിയുടെ അമ്മയുടെ വാദവും ഹൈക്കോടതി കേൾക്കും.
പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതൽ സുകാന്ത് സുരേഷ് ഒളിവിലാണ്. കേസിൽ താൻ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തിൽ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിൻ്റെ വാദം. അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.
സുകാന്തിനെതിരെ ഐബി നേരത്തെ നടപടിയെടുത്തിരുന്നു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തത്. പെൺകുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകൾ പൊലീസിൽ ഹാജരാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.
പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുകാന്തിനെ നിരവധി പ്രാവശ്യം ഫോൺ വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ പ്രേരണ തന്നെയാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.