സൂത്രധാരൻ പാകിസ്താൻ തന്നെ’; ലോകനേതാക്കൾക്ക് മുന്നിൽ തെളിവുകൾ നിരത്തി ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൻ്റെ സൂത്രധാരൻ പാകിസ്‌താൻ തന്നെയെന്നതിന് തെളിവുകൾ ശേഖരിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളുമായി ഇക്കാര്യം നേരിട്ട് പങ്കുവെക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തതായാണ് റിപ്പോർട്ട്.
ഇന്റലിജൻസ് തെളിവുകളും വിശ്വസനീയമായ ചില തെളിവുകളും ഉൾപ്പെടെയുള്ളവയാണ് ഇന്ത്യ ശേഖരിച്ചിട്ടുള്ളത്. ആക്രമണം നടത്തിയ ഭീകരരെ കണ്ടാൽ അറിയാവുന്നവരുടെയടക്കം മൊഴികൾ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഭീകരരും അവരുടെ സംഘടനയുടെയും ‘ഇലക്ട്രോണിക്ക് ഒപ്പ്’ അടക്കമുള്ളവ പാകിസ്‌താനിലും സ്ഥിരം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭീകരർ പരിശീലനം നേടിയത് പാകിസ്താനിലാണെന്നും, അവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകളും ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം പ്രധാന രാജ്യങ്ങളുടെ പ്രതിനിധികളെയെല്ലാം ഇന്ത്യ ബോധ്യപ്പെടുത്തി.
ഇതിനിടെ, സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിൽ പാകിസ്‌താൻ ഇന്ത്യക്ക് ഭീഷണിയുമായി രംഗത്തുവന്നു. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്നും ആണവായുധം കയ്യിലുളള രാജ്യമാണ് പാകിസ്‌താനെന്ന് ഇന്ത്യ മറക്കരുതെന്നും പാക് പ്രതിരോധമന്ത്രി ഖവാജ അസീഫയുടെ മുന്നറിയിപ്പ്. പഹൽഗാം ആക്രമണത്തിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.