മൻമോഹൻസിങ്ങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല.
കൊച്ചി : ഫോർട്ട്കൊച്ചി പരേഡ് ഗ്രൗഡിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ വിയോഗത്തിൽ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കാർണിവൽ റാലി ഉൾപ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോർട്ട്കൊച്ചി ഡെപ്യൂട്ടി കളക്ടർ കെ മീര IAS ആണ് ഇക്കാര്യം വാർത്ത കുറിപ്പിലൂടെ അറിയിച്ചത്. പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലും വെളിഗ്രൗണ്ടിൽ ഗാലാ ഡിയയുടെ നേതൃത്വത്തിലുമായിരുന്നു പപ്പാഞ്ഞികൾ സ്ഥാപിച്ചിരുന്നത്.എന്നാൽ പ്രാദേശിക കൂട്ടായ്മ വെളി ഗ്രൗണ്ടിൽ നടത്തുന്ന പരിപാടികൾക്ക് മാറ്റമില്ല. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട്കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തിയത്. വെളി ഗ്രൗണ്ടിൽ സ്ഥാപിച്ച പപ്പഞ്ഞിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊലീസ് നോട്ടീസ് നൽകിയിരുന്നത്.ഒരേസമയം രണ്ടു പരിപാടികൾ നടന്നാൽ രണ്ടിനും മതിയായ സുരക്ഷ നൽകാനാകില്ല എന്നായിരുന്നു പൊലീസ് നിലപാട്. പതിനായിരകണക്കിനാളുകൾ എത്തുന്ന പരിപാടിയിൽ സുരക്ഷ ഉറപ്പുനൽക്കാനാകാനാവാത്തതിനാൽ വെളിഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാറ്റണമെന്നും ഫോർട്ട് കൊച്ചി അസിസ്റ്റൻറ് കമ്മീഷണർ നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പപ്പാഞ്ഞിയെ നീക്കം ചെയ്യേണ്ടതെന്ന കാര്യം വിശദമാക്കണമെന്ന് പൊലീസിനോട് കോടതി നിർദ്ദേശം നല്കുകയാണ് ഉണ്ടായത്. പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയാൽ തന്നെ എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന ആശങ്കയും കോടതി പങ്കുവെച്ചിരുന്നു. ഇരു പക്ഷത്തുനിന്നും വിശദീകരണം തേടിയ ഹൈക്കോടതി, പപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.